തലശ്ശേരി: കുട്ടിയായും അമ്മയായും അമ്മൂമ്മയായും നിയമപാലകനായും തോണിക്കാരായും നിധിയ പകര്‍ന്നാടിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണില്‍ ഒരുമാസം മുന്‍പ് കേരളത്തെ പിടിച്ചുലച്ച പ്രളയം വീണ്ടുമെത്തി. നിധിയയുടെ പ്രകടനത്തെ നിറമനസ്സോടെ പ്രോത്സാഹിപ്പിച്ച കാണികള്‍ സംഭാവനകള്‍ കയ്യയച്ച് നല്‍കി. ചൊക്ലി ഒളവിലം രാമകൃഷ്ണ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഈ കൊച്ചുകലാകാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനാണ് ഒറ്റയാള്‍ തെരുവ് നാടകവുമായി രംഗത്തെത്തിയത്.

പ്രളയം സംസ്ഥാനത്തെ എത്രത്തോളം ബാധിച്ചുവെന്നും പിന്നീട് നവകേരളം സൃഷ്ടിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളും അതില്‍ പൊതുജനങ്ങള്‍ സഹകരിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് നിധിയ സുധീഷിന്റെ ഏകാംഗ നാടകത്തിന്റെ പ്രമേയം. പുതിയ കേരളത്തെ വരച്ചു കാട്ടിക്കൊണ്ടാണ് നിധിയയുടെ നാടകം അവസാനിക്കുന്നത്.

നിരവധി അമ്വച്ചര്‍ നാടകങ്ങള്‍ സംവിധാനം ചെയ്ത സവ്യസാചിയാണ് നിധിയ അവതരിപ്പിക്കുന്ന ‘കേരളത്തമ്മ’ എന്ന നാടകം സംവിധാനം ചെയ്തത്. അനില്‍ കെ നിള, ബോബന്‍ എന്നിവരാണ് അണിയറയില്‍. നാടകരംഗത്ത് നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ സുധീഷ് പാത്തിക്കലിന്റെയും, നിഷയുടെയും മകളാണ് നിധിയ.

തന്റെ നാടകത്തിന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇതില്‍ ഏറെ സന്തോഷമുണ്ടെന്നും മയ്യഴി നാടകഗ്രാമത്തിലെ കലാകാരിയായ നിധിയ പറയുന്നു. പതിനായിരം രൂപയാണ് തെരുവുനാടകത്തിലൂടെ സമാഹരിച്ച് നിധിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനായി പുരോഗമന കലാസാഹിത്യ സംഘം പാനൂര്‍ മേഖല കമ്മിറ്റിയും നിധിയയുടെ ഏകാംഗ നാടകത്തിന് വേദികളൊരുക്കി.