കേരളത്തിലെ ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ മൂന്ന് ശനിയാഴ്ച രാവിലെ പത്തരയ്ക്ക് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും.
ആദ്യ ഹജ്ജ് വിമാനത്തിന്റെ ഫ്‌ലാഗ് ഓഫ് ഞായറാഴ്ച പുലര്‍ച്ചെ 1.30 ന് കായിക ന്യൂനപക്ഷ ക്ഷേമ, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി  വി. അബ്ദുറഹ്മാന്‍ നിര്‍വഹിക്കും.

തുറമുഖ പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ മുഖ്യാതിഥികളാവും എംപി മാർ എം എൽ എ മാർ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഹജ്ജ് കമ്മറ്റി അംഗവും ഹജ്ജ് ക്യാമ്പ് സ്വാഗത സംഘം കണ്‍വീനറുമായ പി.പി. മുഹമ്മദ് റാഫി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്.

759 പുരുഷന്മാരും 1184 സ്ത്രീകളും ഉള്‍പ്പെടെ 1943 തീര്‍ഥാടകരാണ് കണ്ണൂരില്‍ നിന്ന് ഹജ്ജിന് പുറപ്പെടുക. ജൂണ്‍ 23 വരെ 13 എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലേക്ക് സര്‍വ്വീസ് നടത്തുന്നത്. ഒരു വിമാനത്തില്‍ 145 യാത്രക്കാരാണ് ഉണ്ടാവുക.

ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചക്ക് 12 വരെ പൊതുജനങ്ങള്‍ക്കും ഹജ്ജ് ക്യാമ്പ് സന്ദര്‍ശിക്കാം. വരുന്നവര്‍ ടോളോ പാര്‍ക്കിംഗ് ഫീസോ നല്‍കേണ്ടതില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 71 തീര്‍ത്ഥാടകരും കണ്ണൂരിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതായി ഹജ്ജ് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. മഹാരാഷ്ട്ര – 2, കര്‍ണ്ണാടക – 42, പോണ്ടിച്ചേരി- 25, ഉത്തര്‍പ്രദേശ് -2 എന്നിങ്ങനെയാണ് ഇതര സംസ്ഥാന തീര്‍ത്ഥാടകരുടെ കണക്ക്.
സംസ്ഥാന ഹജജ് കമ്മറ്റിയുടെയും ഹജ്ജ് സെല്ലിന്റേയും ആഭിമുഖ്യത്തില്‍ വിമാനത്താവളത്തിലെ അന്താരാഷ്ട്ര കാര്‍ഗോ കോംപ്ലക്സിലാണ് ഹജ്ജ് ക്യാമ്പിനുള്ള വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 150 വളണ്ടിയര്‍മാര്‍, പൊലീസ്, ആരോഗ്യം, അഗ്‌നി സുരക്ഷാ തുടങ്ങി വിവിധ വകുപ്പുകള്‍, ഇരുനൂറിലേറെ അംഗങ്ങളുള്ള വിവിധ സബ് കമ്മറ്റികള്‍ തുടങ്ങിയവര്‍ ക്യാമ്പിന്റെ സംഘാടനത്തിലും നടത്തിപ്പിലും ബദ്ധശ്രദ്ധരാണ്.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ആദ്യദിവസത്തെ യാത്രക്കാര്‍. മുഴുവന്‍ തീര്‍ത്ഥാടകരും ഊഴമനസരിച്ച് യാത്ര സമയത്തിന്റെ 24 മണിക്കൂര്‍ മുന്‍പ് തന്നെ വിമാനത്താവളത്തിലെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.

സംസ്ഥാന  ഹജ്ജ് കമ്മറ്റി അംഗം പി ടി അക്ബര്‍, എംബാര്‍ക്കേഷന്‍ നോഡല്‍ ഓഫീസര്‍ എം സി കെ അബ്ദുള്‍ ഗഫൂര്‍, സംഘാടകസമിതി കണ്‍വീനര്‍ സി കെ സുബൈര്‍ ഹാജി, സെല്‍ ഓഫീസര്‍ എസ് നജീബ്, മീഡിയ കമ്മറ്റി ചെയര്‍മാന്‍ പി ശ്രീനാഥ് എന്നിവരും  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.