മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ജൂണ്‍ അഞ്ചിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിതസഭകള്‍ ചേരും. ക്യാമ്പയിനിന്റെ അടിയന്തര ഘട്ട പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ അഞ്ചിനകം പൂര്‍ത്തീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ വിലയിരുത്തലും ഹ്രസ്വകാല, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഓരോ തദ്ദേശസ്ഥാപന തലത്തിലും ആവിഷ്‌ക്കരിച്ചിരിക്കുന്ന പ്രവര്‍ത്തന പരിപാടികള്‍ ജനകീയ ചര്‍ച്ചക്ക് വിധേയമാക്കുകയുമാണ് ഹരിതസഭയിലൂടെ ഉദ്ദേശിക്കുന്നത്.

വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കി പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ നടത്തിപ്പിന് തദ്ദേശവാസികളെ സജ്ജമാക്കാന്‍ സഹായകമാകുന്ന തരത്തില്‍ ഹരിതസഭകള്‍ സംഘടിപ്പിക്കണമെന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് നിർദേശിച്ചിട്ടുള്ളത്.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്ന് വരെ നടന്ന പ്രവര്‍ത്തനങ്ങള്‍, ഇതിന്റെ ഭാഗമായി നേരത്തെയുള്ള അവസ്ഥയില്‍ നിന്ന് ഉണ്ടായ പുരോഗതി, ഇതിനായി നടത്തിയ പ്രത്യേക പ്രവര്‍ത്തനങ്ങള്‍, നൂതന പരിപാടികള്‍, നേരിട്ട പ്രതിസന്ധികള്‍, അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്നിവ ഹരിത സഭകളില്‍ ജനകീയ പരിശോധനക്ക് വിധേയമാക്കും.
2024 മാര്‍ച്ചോടെ തദ്ദേശ സ്ഥാപനങ്ങള്‍ മാലിന്യമുക്തമാക്കുന്നതുമായി ബന്ധപ്പെട്ട് ആവിഷ്‌കരിച്ച പ്രവര്‍ത്തന പരിപാടികളും ഹരിതസഭ ചര്‍ച്ച ചെയ്യും.
പ്രവര്‍ത്തനങ്ങളുടെ അവലോകന റിപ്പോര്‍ട്ട് അവതരണം, പരിസ്ഥിതി ദിന സന്ദേശം, പ്രതിജ്ഞ, ഹരിത കര്‍മ സേന പ്രതിനിധികളുടെ അവതരണം, ഗ്രൂപ്പ് ചര്‍ച്ച, ഹരിതകര്‍മ സേന അനുമോദനം എന്നിവ ഹരിതസഭയുടെ ഭാഗമായി നടത്തും.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോ വിഷയത്തിലും രൂപീകരിക്കുന്ന ഗ്രൂപ്പുകള്‍ പ്രത്യേകമായി ഗ്രൂപ്പ് ചര്‍ച്ച നടത്തുകയും ഇതിന്റെ റിപ്പോര്‍ട്ടിങ്ങ്  നടത്തുകയും ചെയ്യും. റിപ്പോര്‍ട്ട്, ഗ്രൂപ്പ് ചര്‍ച്ച, ഗ്രൂപ്പ് പ്രതികരണങ്ങള്‍ എന്നിവ കേള്‍ക്കാനും തദ്ദേശസ്ഥാപനത്തിന്റെ നിരീക്ഷണങ്ങള്‍ രേഖപ്പെടുത്താനും ഒരു വിദഗ്ധ  പാനലിനെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനം ഹരിത സഭകളില്‍ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ഹരിത സഭകളില്‍ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ജൂണ്‍ എട്ടിന് മുമ്പ് തദ്ദേശസ്വയംഭരണ വകുപ്പിന് സമര്‍പ്പിക്കണം.

എല്ലാ വാര്‍ഡുകളില്‍ നിന്നും വിവിധ ജനവിഭാഗങ്ങളില്‍ നിന്നുമുള്ള പ്രാതിനിധ്യം ഉറപ്പാക്കും വിധം പരിപാടിയിലേക്ക് മുന്‍കൂട്ടി ആളുകളെ ക്ഷണിക്കും. ജനപ്രതിനിധികള്‍, വായനശാല പ്രതിനിധികള്‍, ശാസ്ത്ര-സാംസ്‌ക്കാരിക സംഘടനാ പ്രതിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, യുവജന, വനിതാ, സംഘടന പ്രതിനിധികള്‍, റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, വാര്‍ഡ്തല ആരോഗ്യ ജാഗ്രതാസമിതി പ്രതിനിധികള്‍ തുടങ്ങി എല്ലാവിഭാഗത്തിന്റെയും പ്രതിനിധികളെ ഹരിതസഭകളിലേക്ക് ക്ഷണിക്കും.