പ്രളയവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം കേരളത്തിലുണ്ടായ ദുരന്ത നഷ്ടങ്ങളില്‍ വിവിധ മേഖലകളുടെ പുനസ്ഥാപനത്തിന് 25,050 കോടി രൂപ വേണ്ടിവരുമെന്ന് ലോകബാങ്കിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇതുസംബന്ധിച്ച് ലോക ബാങ്ക് സംഘം ചീഫ് സെക്രട്ടറി ടോം ജോസ് മുമ്പാകെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ലോകബാങ്കിന്റേയും എ. ഡി. ബിയുടെ സംഘം സന്ദര്‍ശിച്ചതിന്റേയും വകുപ്പ് സെക്രട്ടറിമാരും ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച ചെയ്തതിന്റേയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
ദേശീയ സംസ്ഥാന പാതകളുടെ പുനസ്ഥാപനത്തിന് 8550 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് 5216 കോടി രൂപയും ജീവനോപാധി പുനസ്ഥാപിക്കുന്നതിന് 3801 കോടി രൂപയും വീടുകളുടെ പുനസ്ഥാപനത്തിന് 2534 കോടി രൂപയും നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 2093 കോടി രൂപയും വേണ്ടിവരും. ജലവിഭവം, പൊതുകെട്ടിടങ്ങള്‍, ആരോഗ്യം, പരിസ്ഥിതി, സാംസ്‌കാരിക പൈതൃകം എന്നിവ പുനസ്ഥാപിക്കുന്നതിനാവശ്യമായ തുകയും വിലയിരുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി ഭേദഗതികള്‍ നിര്‍ദ്ദേശിച്ചു. ഇതുകൂടി ഉള്‍പ്പെടുത്തി ഒക്‌ടോബര്‍ ഒന്നിന് അന്തിമ റിപ്പോര്‍ട്ട് നല്‍കും.
ലോകബാങ്കിന്റേയും എ.ഡി.ബിയുടെയും 28 അംഗ സംഘമാണ് കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്.