തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ പൂർത്തിയായി ഏറ്റെടുക്കാൻ ആരുമില്ലാതെ കഴിഞ്ഞിരുന്ന എട്ട് പേരെ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സുരക്ഷിതയിടത്തേയ്ക്ക് മാറ്റി. ശ്രീകാര്യത്തെ ഹോമിലാണ് ഇവരെ പുനരധിവസിപ്പിച്ചത്. ഇവരുടെ തുടർപരിചണം ഉൾപ്പെടെ മെഡിക്കൽ കോളജ് ഉറപ്പ് വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

മെഡിക്കൽ കോളേജിൽ ചികിത്സ പൂർത്തിയായ ശേഷവും ഉറ്റവരും ഉടയവരുമില്ലാതെ കഴിയുന്നവരുടെ എണ്ണം കൂടി വരികയാണ്. ആശുപത്രി ജീവനക്കാരാണ് ഇവർക്കാവശ്യമായ ഭക്ഷണവും പരിചരണവും നൽകി വരുന്നത്. ജീവനക്കാരുടെ മാതൃകാപരമായ ഈ പ്രവർത്തി പ്രശംസ ഏറ്റുവാങ്ങിയിരുന്നു. അതേസമയം ഇത് പലപ്പോഴും മറ്റ് രോഗികളുടെ പരിചരണത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മന്ത്രി ഇടപെടുകയായിരുന്നു. മന്ത്രി വീണാ ജോർജും സാമൂഹ്യനീതി മന്ത്രി ആർ. ബിന്ദുവും യോഗം ചേർന്ന് ഇവരുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടി സ്വീകരിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ഹോമുകളിൽ ചികിത്സ പൂർത്തിയാക്കിവരുടെ പുനരധിവാസം ഉറപ്പാക്കി വരുന്നു. അതിന്റെ ഭാഗമായാണ് 8 രോഗികളെ ശ്രീകാര്യത്തെ ഹോം ഏറ്റെടുത്തത്. ഈ വർഷം ഇതുവരെ 17 രോഗികളെ ഇങ്ങിനെ പുനരധിവസിപ്പിച്ചു.

മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. നിസാറുദ്ദീൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജയചന്ദ്രൻ, ആർ.എം.ഒ. ഡോ. മോഹൻ റോയ് എന്നിവർ ഒപ്പമുണ്ടായിരുന്നു.