2025 വർഷത്തെ സമ്മാനമായി അഴീക്കോട് -മുനമ്പം പാലം സമർപ്പിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
തൃശൂർ – എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അഴീക്കോട് -മുനമ്പം പാലം 2025 വർഷത്തെ സമ്മാനമായി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
തീരദേശത്തിൻ്റെ ചിരകാലാഭിലാഷമായ അഴീക്കോട് -മുനമ്പം പാലത്തിൻ്റെ നിർമ്മാണോദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു ടീമായി നിന്ന് നടത്തിയ ഇടപെടലുകൾ വഴിയും പ്രതിസന്ധികളെ തരണം ചെയ്തുമാണ് പാലത്തിന്റെ നിർമ്മാണത്തിലെത്തിയത്. പാലത്തിന്റെ നിർമ്മാണ പ്രവർത്തനത്തിന് ഇതുപോലെ ടീമായിത്തന്നെ പ്രവർത്തിക്കും. യോജിക്കുന്നവരെയെല്ലാം യോജിപ്പിച്ച് നിർത്തി നിർമ്മാണം പൂർത്തിയാക്കും. സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഉത്തമ ഉദാഹരണമാക്കി പാലം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
മികച്ച ഡിസൈനോട് കൂടിയാണ് പാലം നിർമ്മിക്കുന്നത്. തെക്കൻ കേരളത്തിലേക്കുള്ള എളുപ്പവഴിയാണ് അഴീക്കോട് – മുനമ്പം പാലം. ഈ പ്രദേശത്തിന്റെ മാത്രമല്ല കേരളത്തിന്റെയാകെ സ്വപ്നമാണ് ഇത്. ഒരു നാടിന്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നതെന്നും പ്രദേശത്ത് ആഘോഷത്തിന്റെ ദിനങ്ങളാണെന്നും മന്ത്രി പറഞ്ഞു.

എറണാകുളം – തൃശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തീരദേശത്തിനും അതിന്റെ ഭാഗമായ ടിപ്പുസുൽത്താൻ റോഡിനും ദേശീയപാതയ്ക്കും അഭിമാനകരമായ വിധത്തിലാകും പാലം പൂർത്തിയാവുകയെന്ന് ചടങ്ങിൽ വിശിഷ്ടാതിഥിയായ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. ജനതയുടെ ദീർഘകാല സ്വപ്നമാണ് ഇവിടെ സാക്ഷാൽകരിച്ചത്. കിഫ്‌ബി ജനങ്ങളുടെ സ്വപ്നങ്ങൾക്ക് സമാനതകളില്ലാത്ത കരുത്ത് പകരുകയാണ്. തൃശ്ശൂർ ജില്ലയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട യാത്രാ ഇടനാഴിയായി അഴീക്കോട് – മുനമ്പം പാലം മാറുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിൻറെ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ സംഭാവനകളാണ് സർക്കാർ നൽകുന്നതെന്നും പാതകൾ പാലങ്ങൾ, വാട്ടർ മെട്രോ, ഡിജിറ്റൽ സയൻസ് പാർക്ക് എന്നിങ്ങനെ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ പാശ്ചാത്തല വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വീഡിയോ സംഭാഷണത്തിലൂടെ അറിയിച്ചു.
അഴീക്കോട് ഐ എം യു പി സ്കൂളിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ അധ്യക്ഷനായി. എം.പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ, തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ. ഡേവിസ് മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി.

ടീം ലീഡർ നോർത്ത് കെ ആർ എഫ് ഇ ബി (കേരള റോഡ് ഫണ്ട് ബോർഡ്) എസ് ദീപു സാങ്കേതിക വിവരണം നടത്തി. എറണാകുളം – തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്നതിലൂടെ രണ്ട് സംസ്കാരങ്ങളും രണ്ട് നാടും ഒന്നായി തീരുകയും ഇരുകരകളുടെയും വികസന കുതിപ്പിന് ഏറെ സാധ്യതകൾ തുറന്നിടുകയാണ്. അഴീക്കോട്- മുനമ്പം പാലം കയ്പമംഗലം, വൈപ്പിൻ നിയോജക മണ്ഡലങ്ങളെയാണ് ബന്ധിപ്പിക്കുന്നത്.
കിഫ്ബിയിൽനിന്ന് 160 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുക. അപ്രോച്ച് റോഡ് ഉൾപ്പെടെ 1123.35 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന പാലത്തിന് 15.70 മീറ്റർ വീതിയുണ്ടാകും. തീരദേശ ഹൈവേയിലെ വലിയ പാലങ്ങളിൽ ഒന്നായ അഴീക്കോട് മുനമ്പം പാലത്തിൽ ഇരുവശത്തും 1.50 മീറ്റർ വീതിയുള്ള നടപ്പാതയും നടപ്പാതയോട് ചേർന്ന് 1.80 മീറ്റർ വീതിയുള്ള സൈക്കിൾ ട്രാക്കും ആവശ്യത്തിനുള്ള വൈദ്യുതീകരണവും ഉണ്ടാകും.

നിർമ്മാണോദ്ഘാടനത്തോടനുബന്ധിച്ച് വൈകീട്ട് അഞ്ച് മണി മുതൽ നടന്ന കലാസന്ധ്യ ഗ്രാമോത്സവത്തിൽ വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഒപ്പന, കൈകൊട്ടിക്കളി, തിരുവാതിര, നൃത്താവിഷ്കാരങ്ങൾ, നാടൻപാട്ടുകൾ, സംഗീത വിരുന്ന്, ലഘുനാടകങ്ങൾ തുടങ്ങിയവ അരങ്ങേറി.
തൃശൂർ, എറണാകുളം ജില്ലകളിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, കയ്പമംഗലം, വൈപ്പിൻ നിയോജക മണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, തൃശൂർ – എറണാകുളം ജില്ലാപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അഴീക്കോട് മുനമ്പം പാലത്തിന്റെ പ്രധാന നാൾവഴികൾ
2004: അഴീക്കോട് മുനമ്പം പാലം നിർമ്മിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നു. ഇനീഷ്യൽ ബജറ്റ് വിഹിതംകൊണ്ട് പ്രാരംഭ സർവ്വെ നടക്കുന്നു.
2011 മാർച്ച് 10: സർക്കാർ ബജറ്റിൽ പാലത്തിന് വിഹിതവും അനുമതിയും നൽകി
2011-2016: പാലത്തിന് പ്രീഡിസൈൻ തയ്യാറാക്കിയെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം പ്രവർത്തനങ്ങൾ നടന്നില്ല
2016 ഡിസംബർ 29 : സർക്കാർ പദ്ധതിയെ കിഫ് ബിയിൽ ഉൾപ്പെടുത്തി
2017 ഫെബ്രുവരി എട്ട് : ബഡ്ജറ്റിൽ 160 കോടി രൂപ അനുവദിച്ചു.
2017 ജൂലൈ 10: GO (Rt) 942/2017/PWD ഭരണാനുമതി ഉത്തരവ് പുറപ്പെടുവിച്ചു.
2018 ഫെബ്രുവരി 28 : ഭൂമി ഏറ്റെടുക്കുന്നതിന് നടപടി ആരംഭിച്ചു.
2019 ജനുവരി ഏഴ്: സ്ഥലം ഏറ്റെടുക്കുന്നതിന് 14.6 കോടി കിഫ് ബി അനുവദിച്ചു. മുനമ്പം ഭാഗത്ത് 51.86 സെന്റും അഴീക്കോട് ഭാഗത്ത് 49:13 സെന്റും എറ്റെടുത്തു.
2019 മാർച്ച് നാല് :സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാത പഠനറിപ്പോർട്ട് സമർപ്പിച്ചു.
2019 നവംബർ രണ്ട് : ഫിഷറീസ് വകുപ്പ് പാലം നിർമ്മാണത്തിന് എൻ ഒ സി നൽകി.
2019 ഡിസംബർ 10: 15.70 മീറ്റർ വീതിയും 1123.35 മീറ്റർ നീളമുള്ള പാലത്തിന്റെ ഡിസൈൻ പൊതുമരാമത്ത് വകുപ്പ് കെ ആർ എഫ് ബി(കേരള റോഡ് ഫണ്ട് ബോർഡ്)
സമർപ്പിക്കുന്നു.
2020 ഒക്ടോബർ 30: കിഫ്ബിയിൽ നിന്ന് 154.626 കോടി സാമ്പത്തികാനുമതി ലഭിക്കുന്നു.
2022 ഏപ്രിൽ മാസം: ടെൻഡർ നടപടികൾ ആരംഭിച്ചു. രണ്ടാം ടെൻഡർ നടപടിയിൽ എസ്റ്റിമേറ്റ് തുകയേക്കാൾ 12.2% തുക അധികം കോട്ട് ചെയ്ത് ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിക്ക് 2023 മെയ് 20ന് മന്ത്രിസഭായോഗം അനുമതി നൽകി.
2023 മെയ് 31: തീരദേശ അതോറിറ്റിയുടെ അനുമതി ലഭിച്ചു.