ആലപ്പുഴ: കേരള സംസ്ഥാന ആസൂത്രണ ബോർഡും ജല വിഭവ വകുപ്പും സംയോജിതമായി കുട്ടനാടിനൊരു കരുതൽ എന്ന പേരിൽ ശിൽപശാല സംഘടിപ്പിച്ചു. കുട്ടനാടിന്റെ സമഗ്ര പുരോഗതിക്കുവേണ്ട നിർദ്ദേശങ്ങൾ ക്രോഡീകരിക്കാനും വെളളപ്പൊക്ക നിയന്ത്രണവുമായിരുന്നു ശിൽപശാലയുടെ പ്രമേയം. കുട്ടനാട് പാക്കേജിന്റെ അടുത്ത ഘട്ടം നടപ്പിലാക്കുമ്പോൾ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും മുമ്പുണ്ടായിരുന്ന പോരായ്മകളും ശിൽപശാലയിൽ ചർച്ച ചെയ്തു. കുട്ടനാട് പാക്കേജിന്റെ അടുത്ത ഘട്ടം കുട്ടനാടിനെ സമൃദ്ധയിലേക്ക് നയിക്കുന്നതായിരിക്കണമെന്ന് പൊതു അഭിപ്രായമുണ്ടായി. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ.ആർ.രാംകുമാർ ശിൽപശാല നയിച്ചു.ചർച്ചയിലെ പ്രധാന ആശയങ്ങൾ ആസൂത്രണ ബോർഡിന് നൽകാൻ അദ്ദേഹം നിർദ്ദേശം നൽകി.ഭാവിയിൽ വെള്ളപ്പൊക്കമുണ്ടാകാതിരിക്കാൻ എ.സി കനാൽ ഓപ്പണിങും തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ് ചാനലിന് വീതി കൂട്ടലും ഉടൻ നടപ്പാക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ കളക്ടർ എസ്.സുഹാസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, അഗ്രികൾച്ചറൽ ഡിവിഷൻ ചീഫ് ഡോ.എസ്.എസ് നാഗേഷ്, എ.ഡി.എം ഐ. അബ്ദുൾ സലാം, അഗ്രികൾച്ചർ ഡിവിഷൻ ജോയിന്റ് ഡയറക്ടർ എൻ.കെ രാജേന്ദ്രൻ,ജലസേചന വകുപ്പ് ചീഫ് എൻജിനീയർ കെ.എ ജോഷി, സി.ഡബ്ല്യു.ആർ.ഡി മുൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ.ജെ ജെയിംസ്,പ്ലാനിങ് ഓഫീസർ കെ.എസ് ലതി,വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു