ഏനമാവ് പള്ളികടവ് പുഴയോരം നികത്തുന്നതിനെതിരെ സ്പെഷൽ സ്ക്വാഡ് രൂപീകരിച്ച് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ അന്വേഷിക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. പുറംമ്പോക്ക് സ്ഥലങ്ങൾ തിരിച്ച് പിടിക്കാനുള്ള നടപടികൾ തഹസിൽദാർ ഉടനടി തുടങ്ങുമെന്ന് കലക്ടർ അറിയിച്ചു.
കൂടാതെ തണ്ണീർതട സംരക്ഷണ നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് എനമാവ് പള്ളികടവ് പുഴയോരം പൂർവ്വ സ്ഥിതിയിലാക്കുമെന്നും കലക്ടർ പറഞ്ഞു. സി ആർ സെഡ് പരിധിയിൽ വരുന്ന വെങ്കിടങ് പഞ്ചായത്തിലെ ഏനമാവ് പള്ളികടവ് ഭാഗത്ത് അനധികൃതമായി പുഴയോരം നികത്തി കയ്യേറുന്ന സ്ഥലം മുരളി പെരുനെല്ലി എം എൽ എ യുടെ നേതൃത്വത്തിൽ സന്ദർശിച്ച് വിലയിരുത്തുകയായിരുന്നു ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ.
സി ആർ സെഡ് നിയമലംഘനം നടത്തുന്ന വർക്കെതിരെ പഞ്ചായത്തിനോട് നിയമലംഘന നോട്ടീസ് കൊടുക്കാനും സന്ദർശത്തിന് ശേഷം വെങ്കിടങ്ങ് പഞ്ചായത്തിൽ വെച്ച് ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ നിർദ്ദേശിച്ചു. രാത്രി സമയങ്ങളിൽ നടത്തുന്ന അനധികൃത നിർമ്മാണം സ്പെഷൽ സ്ക്വാഡ് നീരീക്ഷിച്ച് നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി.
സബ് കലക്ടർ മുഹമ്മദ് ഷഫീക്ക്, ഡെപ്യൂട്ടി തഹ്സിൽദാർ രജിത്ത് വി, ഡെപ്യൂട്ടി കലക്ടർ എൽ ആർ വിഭൂഷണൻ പി എ , തഹ്സിൽ ടി കെ ഷാജി, ഡെപ്യൂട്ടി തഹ്സിൽദാർ അനിൽകുമാർ, വില്ലേജ് ഓഫീസർ ശോഭ ഇ, സ്പെഷൽ വിലേജ് ഓഫീസൽ രശ്മി മേനോൻ , ഭൂരേഖ ഉദ്യോസ്ഥർ സിന്ധു ആർ എസ് തുടങ്ങിയ ഉദ്യോസ്ഥ സംഘമാണ് പുഴയോരം സന്ദർശിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, വെങ്കിടങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്നി വേണു, വൈസ് പ്രസിഡന്റ് മുംതാസ് റസാഖ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.