*പൂർണ സഹകരണം ഉറപ്പ് നൽകി സംഘടനകൾ


പകർച്ചപ്പനി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഡോക്ടർമാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു. യോഗത്തിൽ സംഘടനകൾ പൂർണ സഹകരണം ഉറപ്പ് നൽകി.

പകർച്ചപ്പനി പ്രതിരോധത്തിന് കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അതിനായി എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു. സർക്കാർ സ്വകാര്യ ആശുപത്രികൾ ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ഫിസിഷ്യൻ, പീഡിയാട്രീഷ്യൻ തുടങ്ങീ സർക്കാർ, സ്വകാര്യ ഡോക്ടർമാർക്ക് ആരോഗ്യ വകുപ്പ് പരിശീലനം നൽകി വരുന്നു. ഏത് സ്ഥാപനങ്ങളിലേക്ക് റഫർ ചെയ്യണം എന്ന് നിർദേശവും നൽകുന്നുണ്ട്.

ആരോഗ്യ വകുപ്പിന്റെ പ്രതിരോധ കാമ്പയിനിൽ സ്വകാര്യ ആശുപത്രികളും പങ്കാളികളാകണം. ആശുപത്രികൾ രോഗ കേന്ദ്രങ്ങളായി മാറാതിരിക്കാൻ എല്ലാവരും ഒരുപോലെ പ്രവർത്തിക്കണം. പകർച്ചപ്പനിബാധിതരെ ചികിത്സിക്കാൻ കുറച്ച് കിടക്കകളെങ്കിലും പ്രത്യേകമായി മാറ്റിവയ്ക്കണം.

നേരത്തെ രോഗം കണ്ടെത്തി ചികിത്സിക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കണം. തുടർപ്രവർത്തനങ്ങൾ ശക്തമായി നടത്തും. സംഘടനകളിലെ അംഗങ്ങളെ സജ്ജമാക്കുന്നതിനും ശരിയായ വിവരങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിനുമുള്ള ബോധവത്ക്കരണത്തിൽ പങ്കാളികളാകണം. ചികിത്സാ പ്രോട്ടോകോൾ നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.

പ്രായമായവർ, കുട്ടികൾ എന്നിവർ ഈ കാലത്ത് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് യോഗം വിലയിരുത്തി. സ്വകാര്യ ആശുപത്രികൾ ഫലപ്രദമായി രോഗങ്ങളുടെ വിവരങ്ങൾ റിപ്പോർട്ട് ചെയ്യണം. എല്ലാവരുടേയും പിന്തുണയും സഹായവും മന്ത്രി അഭ്യർത്ഥിച്ചു.

ഐഎംഎ, ഐഎപി, കെഎഫ്ഒജി, കെജിഎംഒഎ, കെജിഒഎ, കെജിഎംസിടിഎ തുടങ്ങിയ പ്രധാന സംഘടനകൾ യോഗത്തിൽ പങ്കെടുത്തു.