സ്വാതന്ത്ര്യസമര സേനാനി കെ.എ. ബക്കറിന് ദേശത്തിന്റെ ആദരം. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനികളെയും കുടുംബത്തെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് ജില്ല കളക്ടര്‍ ഹരിത വി. കുമാർ 103 വയസ്സുള്ള ബക്കറിന്റെ കായംകുളം ‘സൗഹൃദം’ വീട്ടിലെത്തി അദ്ദേഹത്തെയും കുടുംബത്തെയും ആദരിച്ചത്.

ബ്രിട്ടീഷ് ഭരണത്തിനെതിരെ സംഘടിപ്പിച്ച വിദ്യാര്‍ഥി റാലിയുടെ അമരക്കാനായിരുന്നു സഖാവ് അരിപ്രാവ് എന്നറിയപ്പെടുന്ന കെ.എ. ബക്കർ.

1938 ൽ ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ സമര രംഗത്തേക്ക് കടന്നുവന്നു. വിദ്യാർഥി സമരങ്ങൾ, ക്വിറ്റിന്ത്യാ സമരം, കർഷകർക്ക് വേണ്ടിയുള്ള പതം സമരം, 1954 ലെ ട്രാൻസ്പോർട്ട് സമരം തുടങ്ങിയവയിൽ പങ്കെടുത്തു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായതിന് മൂന്ന് തവണ ജയിലിലായി. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോഴും ജയിലിലായിരുന്നു. ഓഗസ്റ്റ് 16 -നാണ് മോചിതനായത്.

വ്യാപാര വ്യവസായി ഏകോപന സമിതിയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് മെമ്പർ, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ് അസോസിയേഷന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, സർ സൈഫുദ്ദീൻ കിച്ചു അഖിലേന്ത്യാ സമാധാന പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറി, എഗ്ഗ് അസോസിയേഷന്റെ വൈസ് പ്രസിഡന്റ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് തിരുവിതാംകൂറിന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ റുക്കിയ ബക്കർ. ഏഴു മക്കളുണ്ട്.