കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന വടകര വില്യാപ്പള്ളി ചേലക്കാട് റോഡിനായി ഏറ്റെടുക്കേണ്ട ഭൂവുടമകളുടെ സമ്മതപത്രം ജൂലൈ 15 നുള്ളിൽ ലഭ്യമാക്കാൻ തീരുമാനം. നാദാപുരം, കുറ്റ്യാടി മണ്ഡലത്തിലെ എം എൽ എ മാരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരുടെയും നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. നിരവധി ഭൂവുടമകൾ ഇതിനകം തന്നെ സമ്മതപത്രം നൽകിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ സമ്മതപത്രമാണ് ജൂലൈ 15 നുള്ളിൽ ലഭ്യമാക്കുക. റോഡ് നിർമ്മാണത്തിനായി നടക്കുന്ന ബഹുജന കൂട്ടായ്മയിലും എല്ലാവരും സഹകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. ഇ കെ വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു.

കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ, നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള, പുറമേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയൻ മാസ്റ്റർ, അഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പീ .രവീന്ദ്രൻ ,ടി സജിത്ത്, ശ്രീലത എൻ പി, വടകര നഗരസഭ കൗൺസിലർ സതീശൻ മാസ്റ്റർ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർ അബ്ദുൽ അസീസ് .കെ ,റോഡ് കടന്നുപോകുന്ന ഭാഗങ്ങളിലെ ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഭാവി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജൂലൈ 17ന് വീണ്ടും യോഗം ചേരും.

കൈനാട്ടി നാദാപുരം റോഡിനൊപ്പം ഭരണാനുമതി ലഭിച്ച റോഡാണ് വടകര വില്യാപ്പള്ളി ചേലക്കാട് റോഡ്. ആധുനിക രീതിയിൽ റോഡ് നിർമ്മിക്കാൻ കിഫ്ബി ഫണ്ട് അനുവദിച്ചെങ്കിലും ഭൂവുടമകളുടെ സമ്മതം ലഭിക്കാതിരിക്കുന്നത് കിഫ്ബിയിൽ നിന്നും ലഭിച്ച അനുമതി റദ്ദാക്കപ്പെടുന്ന സ്ഥിതിയിലേക്ക് കാരണമാകുമെന്നതിനാലാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.