കേരളത്തിലെ കോളേജുകളിലെ ബിരുദ വിദ്യാർത്ഥികൾക്ക് ഓപ്പൺ സർവ്വകലാശാലയിൽ മറ്റൊരു ബിരുദ പാഠ്യ പദ്ധതിക്ക് കൂടി പ്രവേശനം നൽകാൻ ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി യുടെ സിൻഡിക്കേറ്റ് തീരുമാനിച്ചു. വൈസ് ചാൻസലർ ഡോ. പി.എം. മുബാറക് പാഷയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. യു.ജി.സിയുടെ മാർഗ്ഗ നിർദ്ദേശപ്രകാരമാണ് സർവ്വകലാശാല ഈ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച് ഒരേ സമയം രണ്ട് ബിരുദം നേടാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓപ്പൺ സർവ്വകലാശാല പ്രദാനം ചെയ്യുന്ന പാഠ്യ പദ്ധതികളിലേക്കാണ് പ്രവേശനം ലഭിക്കുക.

സർവ്വകലാശാല ഈ അധ്യയന വർഷം 23 ബിരുദ – ബിരുദാനന്തര പാഠ്യ പദ്ധതികളിലേക്ക് പ്രവേശനം നൽകും. ഇതിനു പുറമേ നൈപുണ്യ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളും ഈ അധ്യയന വർഷം ആരംഭിക്കും.
വയനാട് ജില്ലയിൽ നിലവിൽ കൽപ്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജിലാണ് യൂണിവേഴ്സിറ്റിയുടെ പഠന കേന്ദ്രം പ്രവർത്തിക്കുന്നത്.