സംസ്ഥാനത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള കുട്ടികൾക്കും പഠിക്കാനും വളരാനും തുല്യ അവസരം സർക്കാർ ഉറപ്പാക്കുന്നുവെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ പരിഷ്കാരങ്ങളിൽ കേരളം മുൻപന്തിയിലാണെന്നും സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 3800 കോടി രൂപയാണ് ചെലവഴിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവസരം ഉറപ്പാക്കിക്കൊണ്ട് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുമെന്നും രാജ്യത്ത് തന്നെ സ്ത്രീ സാക്ഷരതയിൽ സംസ്ഥാനം ഏറ്റവും മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. നൈപുണ്യ വികസന പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. മണമ്പൂർ ഗവൺമെന്റ് യു.പി സ്കൂളിലെ ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ. എസ്. അംബിക എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയമാണ് മണമ്പൂർ ഗവൺമെന്റ് യു. പി സ്കൂൾ. 1923 മുല്ലപ്പള്ളി കോണത്ത് നാരായണപിള്ള ആരംഭിച്ച എൽ.പി സ്കൂൾ ആണ് പിൽക്കാലത്ത് സർക്കാരിന് സമർപ്പിക്കപ്പെട്ട് മണമ്പൂർ ഗവൺമെന്റ് യുപി സ്കൂളായി മാറിയത്.

ജില്ലാ പഞ്ചായത്ത്‌ അംഗം വി. പ്രിയദർശിനി, വർക്കല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്മിത സുന്ദരേശൻ, മണമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. നഹാസ്, പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും അധ്യാപകരും ഉൾപ്പെടെ വൻ ജനാവലിയാണ് ശതാബ്ദിയാഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.