ദേവസ്വം ആനകൾക്ക് വർഷം തോറും സുഖചികിൽസ നൽകുന്ന ഗുരുവായൂർ ദേവസ്വം പ്രവർത്തനം നാട്ടാന പരിപാലനത്തിലെ അനുകരണീയ മാതൃകയാണെന്ന് മൃഗസംരക്ഷണം, മൃഗശാല ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി.ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തുന്ന വാർഷിക സുഖചികിൽസയുടെയും നാട്ടാന പരിപാലനം – ദേശീയ സെമിനാറിൻ്റെയും ഉദ്ഘാടനം ഗുരുവായൂരിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
കാട് പോലെ ഒരു ആവാസവ്യവസ്ഥ പരിപാലിച്ച് നാട്ടാനകളെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കണമെന്നും മനുഷ്യരുടേതു പോലെ മൃഗങ്ങളുടെ ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തുന്ന സർക്കാരാണിതെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം കൊമ്പൻ ബാലകൃഷ്ണന് ഔഷധ ചോറുരുള നൽകി സുഖചികിൽസയ്ക്ക് മന്ത്രി തുടക്കമിട്ടു. ദേവസ്വം പുന്നത്തൂർ ആനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ചടങ്ങിൽ ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ മുഖ്യാതിഥിയായി .
നഗരസഭ വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ഷൈലജ സുധൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ ആർ ഗോപിനാഥ്,മനോജ് ബി.നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, അസി.മാനേജർ എംകെ സുരേഷ് ,ജീവ ധനം വിദഗ്ധ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ സ്വാഗതവും ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഇ എസ് മായാദേവി നന്ദിയും പറഞ്ഞു.നാട്ടാന പരിപാലനവും വന്യജീവി സംരക്ഷണവും എന്ന വിഷയത്തിൽ ജീവധനം വിദഗ്ധ സമിതി അംഗം ഡോ.പി.ബി.ഗിരിദാസ്, വനം വകുപ്പ് റേഞ്ച് ഓഫീസർ രഞ്ചിത്ത് ക്ലാസെടുത്തു.
ജൂലൈ 30 വരെയാണ് ആനകൾക്കുള്ള സുഖചികിൽസ.ആനകളുടെ ആരോഗ്യ സംരക്ഷണവും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക.41ആനകളിൽ 23 ആനകൾക്കാണ് സുഖചികിത്സ. ആനകൾ മദപ്പാടിലാണ്. നീരിൽനിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. ഡോ.പി.ബി. ഗിരിദാസ്, ഡോ: എം.എൻ.ദേവൻ നമ്പൂതിരി ,ഡോ :ടി.എസ്.രാജീവ്, ഡോ.കെ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ: ചാIരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിൽസ .ആന സുഖചികിൽസക്കായി 12.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.