ഡോക്‌ടേഴ്‌സ് ദിനത്തില് തൃശൂര് മെഡിക്കല് കോളേജില് നിന്നൊരു സന്നദ്ധ സേവനത്തിന്റെ കരുതൽ മാതൃക. മാതൃകാപരമായ പ്രവര്ത്തനം നടത്തി രോഗിയുടെ ജീവന് രക്ഷിച്ച ഡോ. രാജേഷിനെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അഭിനന്ദിച്ചു.
ഇരിങ്ങാലക്കുടയിലുള്ള വീട്ടില് നിന്നും മെഡിക്കല് കോളേജിലേക്ക് രാവിലെ ജോലിക്കായി സ്വകാര്യ ബസിൽ വരുകയായിരുന്നു ഡോ രാജേഷ്. ബസ് യാത്രക്കിടെ ഒരാള് കുഴഞ്ഞ് വീഴുന്നത് ശ്രദ്ധയിൽ പെട്ടു. ഉടന് പ്രഥമ ശുശ്രൂഷ നല്കി തൃശൂര് ജനറല് ആശുപത്രിയിലും തുടര്ന്ന് തൃശൂര് മെഡിക്കല് കോളേജിലും എത്തിച്ച് ജീവന് രക്ഷിച്ച് മാതൃകയായി തൃശൂര് മെഡിക്കല് കോളേജിലെ ഇന്ഫെഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. കെ ആര് രാജേഷ്.
ബസ് അശ്വിനി ഹോസ്പിറ്റല് കഴിഞ്ഞപ്പോള് ഒരാള് ബസില് കുഴഞ്ഞുവീഴുന്നത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ യാത്രക്കാരും ജീവനക്കാരും പരിഭ്രമിച്ചപ്പോൾ ഡോക്ടർ മുന്നോട്ട് വന്ന് രോഗിയുടെ പള്സ് ഉള്പ്പെടെ പരിശോധിക്കുകയും കാര്ഡിയാക് അറസ്റ്റാണെന്ന് മനസിലാക്കി സിപിആര് നല്കി.
ബസിൽ നിന്നും യാത്രക്കാരെ ഇറക്കി രോഗിയുടെ കൂടെയുണ്ടായിരുന്ന ബന്ധുവിനൊപ്പം ഡോക്ടറും ജനറല് ആശുപത്രിയിലെത്തിച്ചു. രോഗി അബോധാവസ്ഥയിലും പള്സ് ഇല്ലാത്ത അവസ്ഥയിലുമായിരുന്നു. യാത്രയിലുടനീളം ഡോക്ടര് സിപിആര് നല്കിക്കൊണ്ടിരുന്നു. ഡോക്ടര് തന്നെ അത്യാഹിത വിഭാഗത്തില് രോഗിയെ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്കി. ഡ്യൂട്ടി ആര്എംഒയും മറ്റ് ഡോക്ടര്മാരും ചേർന്ന് രോഗിയെ വെന്റിലേറ്ററില് പ്രവേശിപ്പിക്കാനുള്ള നടപടികൾ എടുത്തു.

അപ്പോഴേക്കും രോഗിയ്ക്ക് ബോധം വരികയും ശരീരം പ്രതികരിച്ച് തുടങ്ങുകയും ചെയ്തു. നില മെച്ചപ്പെട്ട ശേഷം ആംബുലന്സില് കയറ്റി ഡോക്ടര് തന്നെ രോഗിയെ തൃശൂര് മെഡിക്കല് കോളേജിലെത്തിച്ചു. മെഡിക്കല് കോളേജ് എമര്ജന്സി വിഭാഗത്തിലെത്തിച്ച് കൂടുതല് വിദഗ്ധ ചികിത്സ നല്കി. ചേര്പ്പ് സ്വദേശി രഘുവിനാണ് (59) ഡോക്ടര് തുണയായത്. മുമ്പും ഹൃദയാഘാതം വന്നയാളാണ് രോഗി.
മെഡിക്കല് കോളേജില് ചികിത്സയ്ക്കായി പോകുന്ന വഴിയായിരുന്നു കുഴഞ്ഞുവീണത്. കൃത്യസമയത്ത് സിപിആര് നല്കി ആശുപത്രിയിലെത്തിക്കനായത് ജീവന് രക്ഷിക്കാനായി. ഡോക്ടർക്കൊപ്പം നിന്ന ബസ് ജീവനക്കാരുടെ പ്രവര്ത്തനവും മാതൃകാപരമാണ്. രഘുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. നിഷ എം ദാസ് അറിയിച്ചു.