• പാര്‍ശ്വഭിത്തി നിര്മാണം നാലു മാസത്തിനകം പൂര്ത്തിയാക്കണം
  • കരാര് വ്യവസ്ഥകള് പാലിച്ചില്ലെങ്കില് ടോള് പിരിവ് നിര്ത്തിവയ്പ്പിക്കും
  • സര്വീസ് റോഡ് പൂര്ണമായും ഗതാഗത യോഗ്യമാക്കണം

ദേശീയപാത 544ല് കുതിരാന് തുരങ്കത്തിന് സമീപം വഴുക്കുംപാറയില് വിള്ളല്കണ്ടെത്തിയ പ്രദേശം കരാറുകാരുടെ ചെലവില് പൂര്ണമായും പുനര്നിര്മിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന് ദേശീയപാത അധികൃതര്ക്ക് നിര്ദ്ദേശം നല്കി. വിള്ളലുണ്ടായ ഭാഗത്ത് ടാറിംഗ് നടത്തിയതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന അടിയന്തര യോഗത്തിലാണ് നിര്ദ്ദേശം. മഴക്കാലം പരിഗണിച്ച് വിള്ളലുകള് അധികമാവാതിരിക്കാന് അടിയന്തര നടപടികള് കൈക്കൊള്ളണം. പ്രശ്‌നത്തിന് ശാശ്വത പരിഹാരമെന്ന നിലയില് ശക്തമായ പാര്ശ്വഭിത്തി നിര്മിക്കുന്നതിന് ഇതിനകം അംഗീകാരം ലഭിച്ച 1.35 കോടി രൂപയുടെ പ്രവൃത്തി നാലു മാസത്തിനകം പൂര്ത്തീകരിക്കാനും മന്ത്രി നിര്ദ്ദേശം നല്കി. അതുവരെ വിള്ളലുണ്ടായ ഭാഗത്ത് ഓരോ ലെയിന് വഴി മാത്രം വാഹനങ്ങള് കടത്തിവിടും.

നിലവിലെ പ്രശ്‌നങ്ങള്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതു വരെ കരാര് കമ്പനിയുടെ ഒരു മെയിന്റനന്സ് സംഘത്തെ പ്രദേശത്ത് മുഴുവന് സമയവും നിയോഗിക്കണം. എല്ലാ സാങ്കേതിക സംവിധാനങ്ങളും അടങ്ങിയ ഈ സംഘത്തിന്റെ സേവനം പ്രദേശത്ത് ഉറപ്പാക്കണം. നിലവിലെ റോഡ് നിര്മാണത്തിലെ അപാകം സംബന്ധിച്ച് റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐഐടി, മോട്ടോര് വാഹന വകുപ്പ് എന്നിവ സമര്പ്പിച്ച സംയുക്ത റിപ്പോര്ട്ടില് പ്രവൃത്തികള് അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ പൂര്ണമായി പരിഹരിച്ചു വേണം തുടര് നടപടികള് സ്വീകരിക്കാന്. കരാര് കമ്പനിയുടെ ചെലവില് തന്നെ തകര്ന്ന റോഡ് പുനര്നിര്മാണം ശാസ്ത്രീയവും സമഗ്രവുമായ രീതിയില് നടപ്പിലാക്കണമെന്നും മന്ത്രി നിര്ദ്ദേശം നല്കി.
ദേശീയ പാത നിര്മാണവുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് ഉള്പ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങള്ക്കുള്ള സാധ്യത പരിശോധിച്ച് ജില്ലാ കലക്ടര് റിപ്പോര്ട്ട് നല്കണം. ഇക്കാര്യത്തില് ദുരന്തനിരവാരണ നിയമ പ്രകാരം നടപടികള് കൈക്കൊള്ളുകയും വേണം. റോഡ് നിര്മാണത്തിന്റെ ഭാഗമായി വഴുക്കുംപാറ പ്രദേശത്ത് നിന്ന് നീക്കം ചെയ്ത പാറയുടെ അളവ് കണ്ടെത്തി അവ എങ്ങോട്ടാണ് കൊണ്ട്‌പോയതെന്ന് അന്വേഷിച്ച് ജില്ലാകലക്ടര് റിപ്പോര്ട്ട് നല്കണം. ദേശീയ പാത നിര്മാണത്തിലെ അപാകത മൂലം എന്തെങ്കിലും അപകടങ്ങള് സംഭവിക്കുന്ന പക്ഷം ഇന്ത്യന് ശിക്ഷാ നിയമം അനുസരിച്ച് നടപടി സ്വീകരിക്കാന് സിറ്റി പോലിസ് കമ്മീഷണര്ക്കും നിര്ദ്ദേശം നല്കി.
പാലിയേക്കര ടോള് ബൂത്തില് വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെടുന്നതായും ഇത് പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികള് സ്വീകരിക്കണമെന്നും ടി എന് പ്രതാപന് എംപി ദേശീയപാത അതോറിറ്റിക്ക് നിര്ദ്ദേശം നല്കി.
കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് ടി എന് പ്രതാപന് എംപി, ജില്ലാ കലക്ടര് വി ആര് കൃഷ്ണ തേജ, റോഡ് സേഫ്റ്റി കമ്മീഷണര് എസ് ശ്രീജിത്ത്, സിറ്റി പോലിസ് കമ്മീഷണര് അങ്കിത് അശോകന്, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്, എന്എച്ച്എഐ പ്രൊജക്ട് ഡയരക്ടര് ബിപിന് മധു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്, കരാര് കമ്പനി പ്രതിനിധികള് തുടങ്ങിയവര് സംബന്ധിച്ചു.