കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടാമത് അധികാരമേറ്റതിന് ശേഷം 62 പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചെന്ന് പൊതുമരമാത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒമ്പത് പാലങ്ങളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണെന്നും മൂന്നാം വാർഷികമാകുമ്പോഴേക്കും 30 പാലങ്ങളുടെ പ്രവൃത്തി കൂടി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂർ, പുറവൂർ, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലൂർ ചെറുപുഴക്ക് കുറുകെ നിർമ്മിച്ച പാറക്കടവത്ത് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 109 പാലങ്ങളുടെ പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണ്. പേരാമ്പ്ര മണ്ഡലത്തിൽ 33.34 കോടി രൂപുടെ പാലം പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടെണ്ണം കൂടി മണ്ഡലവുമായി ബന്ധപ്പെട്ട് തുടങ്ങാനുണ്ട്. കീഴരിയൂർ പഞ്ചായത്തിനെയും കൊയിലാണ്ടി മുനിസിപാലിറ്റിയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലം പ്രവൃത്തി ടെണ്ടർ നടപടിയിലാണെന്നും അകലാപ്പുഴ പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പഞ്ചാത്തല മേഖലയിലെ വികസന കുതിപ്പിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാലം മേഖലയിലെ വിപ്ലവം. സമയ ബന്ധിതമായി പാലങ്ങൾ തുറന്നുകൊടുക്കാൻ സാധിക്കുന്നത് ഏറെ സന്തോഷം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി പാലത്തിന്റെ പ്രവൃത്തി പൂർത്തികരിക്കുന്നതിന് പ്രയത്നിച്ച എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.

ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ മുരളീധരൻ എം.പി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മുഖ്യാതിഥിയായി. പാലം വിഭാഗം ഉത്തര മേഖല എക്സിക്യൂട്ടീവ് എഞ്ചിനീയർ അജിത്ത് സി.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. 8.072 കോടി രൂപ ചെലവിൽ ഇരുവശത്തും നടപ്പാതയുൾപ്പെടെയാണ് പാറക്കടവത്ത് പാലം നിർമ്മിച്ചത്. 57 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, വെെസ് പ്രസിഡന്റ് ടി.പി റീന, ജില്ലാ പഞ്ചായത്തംഗം സി.എം ബാബു, ബ്ലോക്ക് പഞ്ചായത്തംഗം പി.ടി അഷ്റഫ്, പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വി കുഞ്ഞിക്കണ്ണൻ, മുൻ എം.എൽ.എ കെ. കുഞ്ഞമ്മദ് മാസ്റ്റർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ യു. അനിത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ രമ സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷിനി എൻ.വി നന്ദിയും പറഞ്ഞു.