കനത്ത മഴയെത്തുടർന്നു സംസ്ഥാനത്ത് ഇതുവരെ 2340 കുടുംബങ്ങളിലെ 7844 പേരെ മാറ്റിപ്പാർപ്പിച്ചു. 203 ദുരിതാശ്വാസ ക്യാംപുകളിലായാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. കനത്ത മഴയിൽ സംസ്ഥാനത്ത് ഇതുവരെ 32 വീടുകൾ പൂർണമായും 642 വീടുകൾ ഭാഗീകമായും തകർന്നു.

പത്തനംതിട്ട ജില്ലയിലാണു കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നത്. 70 ക്യാംപുകളിലായി 793 കുടുംബങ്ങളിലെ 2702 കുടുംബങ്ങളെയാണ് ഇവിടെ മാറ്റിപ്പാർപ്പിച്ചത്. കോട്ടയത്ത് 69 ദുരിതാശ്വാസ ക്യാംപുകളിലായി 675 കുടുംബങ്ങളിലെ 2133 പേരെ മാറ്റിപ്പാർപ്പിച്ചു. ആലപ്പുഴയിൽ 39 ക്യാംപുകളിലായി 687 കുടുംബങ്ങളിലെ 2405 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

കൊല്ലത്ത് രണ്ടു ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 17 കുടുംബങ്ങളിലെ 54 പേരെയാണ് ഇവിടെ മാറ്റിപ്പാർപ്പിച്ചത്. ഇടുക്കിയിൽ മൂന്നു കുടുംബങ്ങളിലെ ഏഴു പേരെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റി. എറണാകുളത്ത് രണ്ടു ക്യാംപുകളിലായി 20 കുടുംബങ്ങളിലെ 47 പേരെയും തൃശൂരിൽ ഏഴു ക്യാംപുകളിലായി 34 കുടുംബങ്ങളിലെ 100 പേരെയും മാറ്റിപ്പിച്ചു. മലപ്പുറത്ത് ആരംഭിച്ച ഒരു ക്യാംപിൽ ആറു കുടുംബങ്ങളിലെ 19 പേരെയും കോഴിക്കോട് ഏഴു ക്യാംപുകളിലായി 45 കുടുംബങ്ങളിലെ 174 പേരെയും വയനാട്ടിൽ ഒരു ക്യാംപിൽ ഒമ്പതു കുടുംബങ്ങളിലെ 26 പേരെയും കണ്ണൂരിൽ രണ്ടു ക്യാംപുകളിലായി 50 കുടുംബങ്ങളിലെ 172 പേരെയും മാറ്റിപ്പാർപ്പിച്ചു. കാസർകോഡ് രണ്ടു ക്യാംപുകളിലായി അഞ്ചു പേരെയും മാറ്റിയിട്ടുണ്ട്.

കാലവർഷം തുടങ്ങി ഇതുവരെ 32 വീടുകൾ സംസ്ഥാനത്തു പൂർണമായി തകർന്നു. തിരുവനന്തപുരം – 4, ആലപ്പുഴ – 1, ഇടുക്കി – 1, എറണാകുളം – 3, തൃശൂർ – 1, പാലക്കാട് – 12, മലപ്പുറം – 5, കണ്ണൂർ – 4, കാസർകോഡ് – 1 എന്നിങ്ങനെയാണു പൂർണമായി തകർന്ന വീടുകൾ. 642 വീടുകൾ ഭാഗീകമായി തകർന്നു. തിരുവനന്തപുരം – 54, കൊല്ലം – 37, പത്തനംതിട്ട – 2, ആലപ്പുഴ – 34, കോട്ടയം – 47, ഇടുക്കി – 45, എറണാകുളം – 35, തൃശൂർ – 9, പാലക്കാട് – 52, മലപ്പുറം – 105, കോഴിക്കോട് – 88, വയനാട് – 21, കണ്ണൂർ – 67, കാസർകോഡ് – 46 എന്നിങ്ങനെയാണു ഭാഗീകമായി തകർന്ന വീടുകളുടെ ജില്ലാ അടിസ്ഥാനത്തിലുള്ള എണ്ണം.

പി.എൻ.എക്‌സ്. 3136/2023