സംസ്ഥാന കൃഷിവകുപ്പ്, ജില്ലാ ഭരണകൂടം, വിവിധ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പച്ചക്കറി കൃഷി സ്വയം പര്യാപ്തമാക്കുന്നതിനു സമഗ്രപദ്ധതി നടപ്പാക്കും. ഇതു സംബന്ധിച്ച് ആലോചനായോഗം കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഭക്ഷ്യസുരക്ഷയും സുരക്ഷിതഭക്ഷണവും എന്ന ആശയം മുന്‍നിര്‍ത്തി ജൈവകൃഷിയ്ക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുളള കര്‍മ്മപദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുമെന്ന് മന്ത്രി അറിയിച്ചു.
പരമ്പരാഗത കാര്‍ഷിക വിളകളും ചെറുധാന്യങ്ങളും പരമാവധി സാധ്യമായ സ്ഥലങ്ങളില്‍ വ്യാപിപ്പിക്കുന്നതിന് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ മാതൃകാ പദ്ധതികള്‍ നടപ്പിലാക്കും. കൃത്യതാകൃഷി, മഴമറ എന്നിവയ്ക്ക് നഗരപ്രദേശങ്ങളില്‍ പ്രാധാന്യം കൊടുത്ത് എല്ലാ വീടുകളിലും പച്ചക്കറികൃഷി വ്യാപകമാക്കും. വി. എഫ്. പി. സി.കെ യുടെ നേതൃത്വത്തില്‍ ഇലക്കറികളുടെ പരമ്പരാഗത ഇനങ്ങള്‍ക്ക് പ്രചാരം നല്‍കും. ഇതിനുവേണ്ടി നടീല്‍ വസ്തുക്കള്‍ വി. എഫ്. പി. സി.കെ യുടെ നേതൃത്വത്തില്‍  കര്‍ഷകര്‍ക്ക് വിതരണം നടത്തും. ഉത്പാദനത്തോടൊപ്പം വിപണനം, മൂല്യവര്‍ദ്ധനവ്, യന്ത്രവത്കരണം എന്നിവയ്ക്കു കൂടി പ്രാധാന്യം നല്‍കികൊണ്ടായിരിക്കും പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും മന്ത്രി യോഗത്തില്‍ സൂചിപ്പിച്ചു.
പെലിക്കണ്‍ ഫൗണ്ടേഷന്‍, ബില്‍ഡേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയും മാതൃകാപദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തു. change can change climate change എന്ന ആശയമാണ് ഇവര്‍ വികസന പദ്ധതിയ്ക്ക് നല്‍കിയിട്ടുള്ളത്. നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള ഗ്രാമാമൃതം ഭക്ഷ്യസുരക്ഷാ പദ്ധതിയും  അവതരിപ്പിച്ചു. ജൈവഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതില്‍ നന്ദിയോട് അമ്മക്കൂട്ടം കൈവരിച്ച വിജയമാതൃകയില്‍ സ്ഥിരം കാറ്ററിംഗ് യൂണിറ്റുകള്‍ തലസ്ഥാനത്ത് രൂപം നല്‍കും. യോഗത്തില്‍ കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി വിവിധ ഗവേഷണ സ്ഥാപനങ്ങളായ കാര്‍ഷിക സര്‍വകലാശാല, സി.റ്റി.സി.ആര്‍.ഐ, സി.പി.സി.ആര്‍.ഐ, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ (കരമന, ബാലരാമപുരം) വി.എഫ്.പി.സി.കെ, എസ്.എച്ച്.എം എന്നിവയെ പ്രതിനിധികരിച്ച് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.