മഴമുന്നറിയിപ്പ്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചു

14 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ച്


ജില്ലയില്‍ അതിശക്തമായ മഴ((ഓറഞ്ച് അലേര്‍ട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം. മണ്ണിടിച്ചില്‍ ഉള്‍പ്പടെയുള്ള ദുരന്തസാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും, ആവശ്യമായ ഘട്ടത്തില്‍ മാറിതാമസിക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും പുഴകളോ, തോടുകളോ മുറിച്ച് കടക്കാനോ, പുഴകളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ, മീന്‍ പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ശക്തമായ മഴ തുടരുന്നതിനാല്‍ ദുരന്ത സാധ്യത കണക്കിലെടുത്ത് ക്വാറികളുടെ പ്രവര്‍ത്തനത്തിനും, യന്ത്രസഹായത്തോടെയുള്ള മണ്ണെടുപ്പിനും, മലയോരപ്രദേശങ്ങളിലേയ്ക്കുള്ള ട്രക്കിംഗിനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തി.

മേപ്പാടി ഗ്രാമപഞ്ചായത്തിലെ തൊള്ളായിരം കണ്ടിയിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനത്തിന് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതായും ജില്ലാ കളക്ടര്‍ അറിയിച്ചു. വീടുകളിലേയ്ക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വൈത്തിരി താലൂക്കില്‍ വെങ്ങപ്പള്ളി വില്ലേജിലെ ചാമുണ്ടി കോളനിയില്‍ താമസിക്കുന്ന 14 കുടുംബങ്ങളില്‍പ്പെട്ട 66 പേരെ തെക്കുംതറ അമ്മസഹായം യുപി സ്‌കൂളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മരം വീണ് വീട് തകര്‍ന്നതിനെതുടര്‍ന്ന് മാനന്തവാടി താലൂക്കില്‍ വാളാട് വില്ലേജില്‍ പോരൂര്‍കുന്ന് പ്രദേശത്തുളള ഒരു സമീപത്തുള്ള ക്ലബ് കെട്ടിടത്തിലേയ്ക്കും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

ദുരന്ത നിവാരണം – അടിയന്തര സാഹചര്യത്തില്‍ വിളിക്കാവുന്ന നമ്പറുകള്‍

ടോള്‍ ഫ്രീ നമ്പര്‍ : 1077

കണ്‍ട്രോള്‍ റൂം

ജില്ലാതലം- 04936 204151, 9562804151, 8078409770.
സുല്‍ത്താന്‍ ബത്തേരി താലൂക്ക് – 04936 223355, 6238461385.
മാനന്തവാടി താലൂക്ക് – 04935 241111, 9446637748.
വൈത്തിരി താലൂക്ക് – 04936 256100, 8590842965.