*കരളിനെ കാത്ത് സൂക്ഷിക്കാംജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം


ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾത്തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘനാൾ വേണ്ടിവന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു. പലപ്പോഴും കരൾ രോഗങ്ങളോ, അർബുദമോ ആകുമ്പോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ, ഹെപ്പറ്റൈറ്റിസ് സി-യോ ഉണ്ടെന്ന് തിരിച്ചറിയുന്നത്. അതിനാൽ തന്നെ അവബോധം പ്രധാനമാണെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ വർഷവും ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നു. ‘ഒരു ജീവിതം, ഒരു കരൾ’ എന്നതാണ് ഈ വർഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന സന്ദേശം. ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 10.30 ന് തിരുവനന്തപുരം  ഗവ. ആർട്സ് കോളേജിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.

ഹെപ്പറ്റൈറ്റിസ്-എ മുതൽ ഇ വരെ പലതരത്തിലുള്ള വൈറസുകൾ ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. മിക്കവാറും അണുബാധകൾ കണ്ടെത്താതെ പോകുന്നതിനാൽ ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം മരണങ്ങളും ഓരോ പത്ത് സെക്കൻഡിലും ഒരാൾക്ക് വിട്ടുമാറാത്ത അണുബാധയും ഉണ്ടാകുന്നു.

ഹെപ്പറ്റൈറ്റിസ്-ബി യ്ക്ക് തിരഞ്ഞെടുത്ത ആശുപത്രികളിൽ രോഗസാധ്യത കൂടുതലുള്ള വിഭാഗത്തിലുള്ളവർക്ക് രോഗനിർണയം നടത്തി രോഗമില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷം പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നു. ആരോഗ്യപ്രവർത്തകർ, പതിവായി ഡയാലിസിസിന് വിധേയമാകുന്നവർ, രോഗബാധിതയായ അമ്മയ്ക്ക് പിറക്കുന്ന കുട്ടികൾ എന്നിവർക്ക് തീർച്ചയായും ഈ കുത്തിവയ്പ്പ് എടുത്തിരിക്കേണ്ടതാണ്. കുഞ്ഞുങ്ങൾക്ക് 6, 10, 14 ആഴ്ചകളിൽ നൽകുന്ന പെന്റാവലന്റ് വാക്സിനിൽ ഹെപ്പറ്റൈറ്റിസ്-ബി വാക്സിനും അടങ്ങിയിരിക്കുന്നു.

രോഗബാധിതയായ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാൻ നവജാത ശിശുവിന് ജനനസമയത്തു തന്നെ ഇമ്മുണോഗ്ലോബുലിൻ നൽകുന്നതിനുള്ള സൗകര്യം പ്രസവം നടക്കുന്ന ആശുപത്രികളിൽ ലഭ്യമാണ്. ഗർഭിണികൾക്ക് സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും, പ്രസവ സൗകര്യമുള്ള ആശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ബി, സി രോഗനിർണയവും ചികിത്സയും സൗജന്യമായി ലഭ്യമാണ്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് മാതൃകാ ചികിത്സാ കേന്ദ്രമാണ്. ഹെപ്പെറ്റൈറ്റിസ് ബി-യ്ക്കും സി-യ്ക്കും ചികിത്സയ്ക്കുള്ള മരുന്നുകൾ തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ സൗജന്യമായി ലഭ്യമാണ്. നിലവിൽ സംസ്ഥാനത്ത് 32 ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്. ഈ വർഷം പുതിയതായി 5 ആശുപത്രികളിൽ കൂടി ചികിത്സ ലഭ്യമാക്കും.

ഹെപ്പെറ്റെറ്റിസ് എഇ രോഗങ്ങളെ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ

  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക.
  • നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
  • ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും,വിളമ്പുമ്പോഴും, കഴിക്കുന്ന സമയത്തും  കൈകൾ ശുചിയാണെന്ന് ഉറപ്പു വരുത്തുക.
  • മലമൂത്ര വിസർജ്ജനത്തിനു ശേഷം,സോപ്പ് ഉപയോഗിച്ച് കൈകൾ ശുചിയാക്കുക. ശൗചാലയത്തിൽ മാത്രം മലമൂത്ര വിസർജ്ജനം നടത്തുക.
  • പാചകത്തൊഴിലാളികൾ,ഹോട്ടലുകൾ, തട്ടുകടകൾ, തുടങ്ങിയ ഇടങ്ങളിൽ പാചകം ചെയ്യുന്നവരും, വിതരണക്കാരും രോഗ ലക്ഷണമുണ്ടെങ്കിൽ രോഗബാധയില്ല എന്ന് രക്ത പരിശോധനയിലൂടെ ഉറപ്പു വരുത്തുക.
  • ആഘോഷങ്ങൾ,ഉത്സവങ്ങൾ എന്നിവയിൽ വിതരണം ചെയ്യുന്ന പാനീയങ്ങൾ, ഐസ് എന്നിവ ശുദ്ധജലത്തിൽ മാത്രം തയ്യാറാക്കുക.

ഹെപ്പെറ്റെറ്റിസ് ബിസി രോഗങ്ങൾ ചെറുക്കുന്നതിനുള്ള മാർഗങ്ങൾ

  • ഗർഭിണിയായിരിക്കുമ്പോൾ തന്നെ ഹെപ്പറ്റെറ്റിസ് പരിശോധന നടത്തുക.
  • കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടൻ തന്നെ പ്രതിരോധ കുത്തിവയ്പു നൽകു ക.
  • രക്തം സ്വീകരിക്കേണ്ടി വരുമ്പോൾ അണുവിമുക്തമാക്കിയ രക്തം,അംഗീകൃത രക്തബാങ്കുകളിൽ നിന്നു മാത്രം സ്വീകരിക്കുക.
  • ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക.
  • ഷേവിംഗ് റേസറുകൾ,ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കു വയ്ക്കാതിരിക്കുക.
  • കാത്,മൂക്ക് കുത്തുവാനും പച്ച കുത്തുവാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കിയതാണെന്ന് ഉറപ്പു വരുത്തുക.
  • രോഗം പിടിപെടാൻ ഇടയുള്ള ഏതെങ്കിലും സാഹചര്യത്തിൽപ്പെട്ടാൽ രക്ത പരിശോധന നടത്തി രോഗബാധ തിരിച്ചറിഞ്ഞ് ചികിത്സ തേടുക.
  • സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിക്കുകയോ,മറ്റൊരാൾ ഉപയോഗിക്കുകയോ ചെയ്യരുത്.