മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഏതെങ്കിലും കാരണത്താൽ വാക്സിൻ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തതോ ആയ കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകാനും കോവിഡ് മൂലം പ്രതിരോധ കുത്തിവെപ്പ് പരിപാടിയിൽ ഉണ്ടായ കുറവ് നികത്താനുമാണ് ഈ വർഷം മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 നടപ്പാക്കുന്നത്.

കുട്ടികളും ഗർഭിണികളും പൂർണമായി വാക്സിൻ എടുക്കാത്തതുമൂലം ഒരു പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുളള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി ഈ തീവ്രയജ്ഞ പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കുന്നു. ഇതിനായി എല്ലാവരുടേയും പിന്തുണയും മന്ത്രി അഭ്യർഥിച്ചു.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 മീഡിയ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്ന് ഘട്ടങ്ങളിലായാണ് മിഷൻ ഇന്ദ്രധനുഷ് 5.0 നടത്തുന്നത്. ഒന്നാം ഘട്ടം ഓഗസ്റ്റ് 7 മുതൽ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെയും മുന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരേയുമാണ്. ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷൻ നൽകുന്ന ദിവസങ്ങൾ ഉൾപ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് സമയക്രമം.

കേരളത്തിലെ എല്ലാ ജില്ലകളിലും മിഷൻ ഇന്ദ്രധനുഷ് 5.0 നടപ്പാക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കൂടുതൽ പ്രാമുഖ്യം നൽകും.

പ്രായാനുസൃതമായ ഡോസുകൾ എടുക്കാൻ വിട്ടുപോയ 0-23 മാസം പ്രായമുളള കുട്ടികളെയും എം.ആർ 1, എം.ആർ.2, ഡി.പി.റ്റി ബൂസ്റ്റർ, ഒപിവി ബൂസ്റ്റർ ഡോസുകൾ എന്നിവ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം എടുക്കാൻ വിട്ടുപോയ 2 മുതൽ 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികൾക്കും പൂർണമായോ ഭാഗികമായോ വാക്സിൻ ദേശീയ വാക്സിനേഷൻ പട്ടിക പ്രകാരം എടുക്കാത്ത ഗർഭിണികൾക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിൻ നൽകുന്നത്.

സംസ്ഥാനത്ത് 18,744 ഗർഭിണികളെയും 2 വയസ് വരെയുളള 61,752 കുട്ടികളെയും 2 മുതൽ 5 വയസ് വരെയുളള 54,837 കുട്ടികളെയുമാണ് (ആകെ 1,16,589 കുട്ടികൾ) വാക്സിൻ നൽകാനായി കണ്ടെത്തിയിട്ടുളളത്. സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഗുണഭോക്താക്കൾക്ക് എത്തിച്ചേരാൻ സൗകര്യപ്രദമായ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വച്ച് വാക്സിനേഷൻ നൽകും. കൂടാതെ എത്തിപ്പെടാൻ ബുദ്ധിമുട്ടുളള സ്ഥലങ്ങളിൽ മൊബൈൽ ടീമിന്റെ സഹായത്തോടെ വാക്സിനേഷൻ നൽകുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 10,086 സെഷനുകൾ പ്ലാൻ ചെയ്തതിൽ 289 എണ്ണം മൊബൈൽ സെഷനുകളാണ്. പരിശീലനം ലഭിച്ച 4171 ജെ.പി.എച്ച്. എൻമാരാണ് വാക്സിൻ നൽകുന്നത്.

മിഷൻ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 7ന് തിരുവന്തപുരം പൂന്തുറ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും.

ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ യുനിസെഫ് കേരള, തമിഴ്നാട് ഫീൽഡ് ഓഫീസ് ചീഫ് കെ.എൽ. റാവു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി എന്നിവർ സംസാരിച്ചു.

യൂണിസെഫ് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. കൗശിക് ഗാംഗുലി, കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റ് ദിവ്യ ശ്യാംസുധീർ ബണ്ടി, ഡബ്ല്യു.എച്ച്.ഒ. സർവയലൻസ് മെഡിക്കൽ ഓഫീസർ ഡോ. സി. പ്രതാപ ചന്ദ്രൻ, അഡീഷണൽ ഡയറക്ടർ ഡോ. വി. മീനാക്ഷി, എസ്.എ.ടി. ആശുപത്രി അസി. പ്രൊഫസർ ഡോ. പ്രിയ ശ്രീനിവാസൻ, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ കെ.എൻ. അജയ് എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച് സംസാരിച്ചു.