ശുചിമുറി ബ്ലോക്കുകള്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന ശുചിമുറി പദ്ധതിയില്‍ പൂക്കോട് തടാകം, കാരാപ്പുഴ അണക്കെട്ട് എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച ശുചിമുറി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശികള്‍ അടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് ആധുനിക സൗകര്യങ്ങളുള്ള ശുചിമുറികള്‍ അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് വിനോദ കേന്ദ്രങ്ങളില്‍ ആധുനിക ശുചിമുറികള്‍ നിര്‍മ്മിക്കുന്നത്. ശുചിമുറി ബ്ലോക്കുകളുടെ പരിപാലനം ഉറപ്പുവരുത്തും.

ഓരോ കേന്ദ്രത്തിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി ഒന്‍പത് ശുചിമുറികള്‍, ബേബി കെയര്‍ റൂം, നാല് ഷവര്‍ റൂം എന്നിവയടങ്ങിയതാണ് ശൗചാലയ സമുച്ചയങ്ങള്‍. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേകം ശുചിമുറിയും ഒരുക്കിയിട്ടുണ്ട്. ഓരോയിടത്തും 161 ചതുരശ്ര മീറ്ററിലാണ് ശുചിമുറി സംവിധാനം. പൂക്കോട് തടാകത്തില്‍ 1.84 കോടി രൂപ ചെലവഴിച്ചും കാരാപ്പുഴയില്‍ 1.44 കോടി രൂപ ചെലവഴിച്ചുമാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

ചടങ്ങില്‍ ടി. സിദ്ദീഖ് എം.എല്‍.എ ഓണ്‍ലൈനായി ആശംസ അറിയിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷത വഹിച്ചു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു മുഖ്യാതിഥിയായി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു എന്നിവര്‍ ചേര്‍ന്ന് ഫലകം അനാച്ഛാദനം ചെയ്തു. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി. സലീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ കിറ്റ്‌കോ ലിമിറ്റഡ് കമ്പനി പ്രതിനിധികളെ ആദരിച്ചു.

വൈത്തിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതി ദാസ്, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.ജി. സജീവ്, ഫിഷറീസ് വകുപ്പ് അസി. ഡയറക്ടര്‍ ആഷിഖ് ബാബു, ജലവിഭവ വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വി. സന്ദീപ്, ഡി.ടി.പി.സി മാനേജര്‍ പി.പി പ്രവീണ്‍, പൂക്കാട് തടാകം മാനേജര്‍ രതീഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.