ജില്ലയില്‍ രണ്ട് വയസ്സ് വരെയുള്ള 2598 കുട്ടികള്‍ക്കും രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെയുളള 2126 കുട്ടികള്‍ക്കും (ആകെ കുട്ടികള്‍ 4724) മിഷന്‍ ഇന്ദ്രധനുഷ് വാക്സിനേഷന്‍ യജ്ഞത്തിലൂടെ വാക്സിന്‍ നല്‍കും. ഇതിനൊപ്പം 1105 ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കും. ആഗസ്ത് ഏഴ് മുതല്‍ ഒക്ടോബര്‍ 14 വരെ മൂന്ന് ഘട്ടമായി നീണ്ടുനില്‍ക്കുന്ന തീവ്ര വാക്സിനേഷന്‍ യജ്ഞമാണ് നടപ്പാക്കുന്നതെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍. ചേമ്പറില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.

ഒന്നാം ഘട്ടം ആഗസ്ത് ഏഴ് മുതല്‍ 12 വരെയും രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ ഒമ്പത് മുതല്‍ 14 വരെയും നടക്കും. വാക്സിനേഷന്‍ യജ്ഞത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഭാര്യമാരും ഉള്‍പ്പെടുന്നുണ്ട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വാക്സിനേഷന്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2014 ല്‍ ആണ് മിഷന്‍ ഇന്ദ്രധനുഷ് ആരംഭിച്ചത്. ഏതെങ്കിലും കാരണത്താല്‍ വാക്സിന്‍ എടുക്കാത്തതോ ഭാഗികമായി മാത്രം എടുത്തിട്ടുളളതോ ആയ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വാക്സിന്‍ നല്‍കുവാനാണ് മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 നടപ്പാക്കുന്നത്.

കുട്ടികളും ഗര്‍ഭിണികളും പൂര്‍ണ്ണമായി വാക്സിന്‍ എടുക്കാത്തതു മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി ഐ.എം.ഐ. 5.0 കേരളത്തിലെ 14 ജില്ലകളിലും നടപ്പിലാക്കും. മിഷന്‍ ഇന്ദ്രധനുഷ് നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് വാക്സിന്‍ എടുക്കാത്തതോ ഏതെങ്കിലും ഡോസ് എടുക്കുവാന്‍ വിട്ടുപോയിട്ടുളളതോ ആയ അഞ്ച് വയസ്സുവരെയുള്ള കുട്ടികളെയും ഗര്‍ഭിണികളെയും കണ്ടെത്തിയിരുന്നു. അവരെ യു -വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും വാക്സിന്‍ നല്‍കുകയും ചെയ്യും. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴികെ ഓരോ ഘട്ടത്തിലും സാധാരണ വാക്സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് യജ്ഞം നടത്തുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് നാല് വരെയാണ് സമയക്രമം.

പ്രായാനുസൃതമായ ഡോസുകള്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള പൂജ്യം മുതല്‍ 23 മാസം പ്രായമുളള കുട്ടികളെയും എം.ആര്‍ 1, എം.ആര്‍.2, ഡി.പി.റ്റി ബൂസ്റ്റര്‍, ഒ.പി.വി ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുവാന്‍ വിട്ടുപോയിട്ടുളള രണ്ട് മുതല്‍ അഞ്ച് വയസ്സ് വരെ പ്രായമുളള എല്ലാ കുട്ടികള്‍ക്കും പൂര്‍ണ്ണമായോ ഭാഗികമായോ വാക്സിന്‍ എടുത്തിട്ടില്ലാത്ത ഗര്‍ഭിണികള്‍ക്കുമാണ് ഈ പരിപാടിയിലൂടെ വാക്സിന്‍ നല്‍കുന്നത്. വാക്സിന്‍ വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളായ ഡിഫ്തീരിയ, (തൊണ്ടമുള്ള്) പെര്‍ട്ടൂസിസ്,( വില്ലന്‍ചുമ ) ടെറ്റനസ്, മീസില്‍സ് (അഞ്ചാംപനി) റുബെല്ല മുതലായവ റിപ്പോര്‍ട്ട് ചെയ്തിട്ടുളള പ്രദേശങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, നഗരത്തിലെ ചേരിപ്രദേശങ്ങള്‍, വാക്സിനോട് വിമുഖത കാണിക്കുകയോ, എടുക്കാതിരിക്കുകയോ ചെയ്യുന്നവര്‍ താമസിക്കുന്ന പ്രദേശങ്ങള്‍, വാക്സിന്‍ എടുക്കാത്ത കുട്ടികള്‍ കൂടുതല്‍ ഉള്ള പ്രദേശങ്ങള്‍ (എം.ആര്‍1, എം.ആര്‍ 2 വാക്സിന്‍ ഡോസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു). ദേശീയ ഇമ്മ്യൂണൈസേഷന്‍ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയ വാക്സിനുകളുടെ കവറേജ് കുറവുളള പ്രദേശങ്ങള്‍, ഇമ്മ്യൂണൈസേഷന്‍ സെഷനുകള്‍ ആസൂത്രണം ചെയ്ത് വിവിധ കാരണങ്ങളാല്‍ നടത്താതെ പോയിട്ടുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും.

പ്രതിരോധ കുത്തിവയ്പിലൂടെ ചെറുക്കാവുന്ന രോഗങ്ങള്‍

ഗുരുതരമായ ക്ഷയം, ഹെപ്പറ്റൈറ്റിസ് ബി, പിള്ളവാതം ( പോളിയോ മെലൈറ്റിസ്), ഡിഫ്ത്തീരിയ, വില്ലന്‍ചുമ, വയറിളക്കം, ടെറ്റനസ്, മീസില്‍സ്, ഹിമോഫിലസ്, ഇന്‍ഫ്ലുവന്‍സടൈപ്പ് ബി, റുബെല്ല, ജപ്പാന്‍ ജ്വരം, ന്യൂമോ കോക്കല്‍ ന്യൂമോണിയ.

കുട്ടികള്‍ക്കുള്ള വാക്സിനുകള്‍

ജനനസമയത്ത് : ബി.സി.ജി, ഹെപ്പറ്റെറ്റിസ് ബി സീറോ ഡോസ്, ഒ.പി.വി സീറോ ഡോസ്
ആറാഴ്ച : പെന്റാവാലെന്റ് 1, ഓ.പി.വി 1, ഐ.പി.വി 1, റോട്ടാ വൈറസ് വാക്സിന്‍ 1, പി.സി.വി 1
10 ആഴ്ച : പെന്റാവാലന്റ് 2, ഒ.പി.വി 2 , റോട്ടാ വൈറസ് വാക്സിന്‍ 2
14 ആഴ്ച : പെന്റാവാലന്റ് 3, ഒ.പി.വി 3, പി.സി.വി 2, ഐ.പി.വി 2, റോട്ടോ വൈറസ് വാക്സിന്‍ 3
ഒമ്പത് മാസം : എം.ആര്‍ വാക്സിന്‍ 1, വൈറ്റമിന്‍ എ 1, പി.സി.വി ബൂസ്റ്റര്‍ 1, ഐ.പി.വി 3
16 മുതല്‍ 24 മാസം വരെ: ഡി.പി.ടി ബൂസ്റ്റര്‍ 1, വൈറ്റമിന്‍ എ 2, ഒ.പി.വി (ബൂസ്റ്റര്‍ ഡോസ്), എം.ആര്‍ വാക്സിന്‍ 2
5 – 6 വയസ്സ്: ഡി.പി.ടി രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ്, 10വയസ്സ് : ടി ഡി 1, 16 വയസ്സ്: ടി ഡി 2

9 മാസം മുതല്‍ 5 വയസ്സു വരെ ആറു മാസം ഇടവിട്ട്
വൈറ്റമിന്‍ എ
ഗര്‍ഭിണികള്‍ക്കുള്ള വാക്സിന്‍
ടെറ്റനസ് ഡിഫ്തീരിയ വാക്സിന്‍
ഗര്‍ഭിണിയാണെന്ന് അറിഞ്ഞയുടന്‍ ആദ്യ ഡോസ്, ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാം ഡോസ്.

വാക്സീനും പ്രതിരോധവും

ബിസിജി: ക്ഷയം
ഒ.പി.വി ആന്‍ഡ് ഐ.പി.വി : പോളിയോ
റോട്ടാ വൈറസ് വാക്സീന്‍ : റോട്ടാ വൈറസ് ഡയേറിയ
പെന്റാവാലന്റ് വാക്സീന്‍ : ഡിഫ്ത്തീരിയ, ടെറ്റനസ്, ഹീമോഫിലസ്
ഇന്‍ഫ്ലുവന്‍സ ഹെപ്പറ്റൈറ്റിസ് ബി, വില്ലന്‍ ചുമ
എം.ആര്‍ : മീസില്‍സ്, റൂബെല്ല
പി.സി.വി : ന്യൂമോണിയ

സര്‍ക്കാര്‍ ആശുപതികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ഗുണഭോക്താക്കള്‍ക്ക് എത്തിച്ചേരുവാന്‍ സൗകര്യപ്രദമായ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും വാക്സിനേഷന്‍ നല്‍കും. കൂടാതെ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുളള സ്ഥലങ്ങളില്‍ 5 മൊബൈല്‍ ടീമിന്റെ സഹായത്തോടെ വാക്സിനേഷന്‍ നല്‍കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലാകെ 373 സെഷനുകള്‍ പ്ലാന്‍ ചെയ്തിട്ടുള്ളതില്‍ 9 എണ്ണം മൊബൈല്‍ സെഷനുകളാണ്. പരിശീലനം ലഭിച്ച 191 ജെ.പി.എച്ച്.എന്‍ മാരാണ് വാക്സിന്‍ നല്‍കുന്നത്.

പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്ത് ഏഴിന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ് എന്‍ സരിത നിര്‍വ്വഹിക്കും. ക്യാമ്പയിനിന്റെ ഭാഗമായി കുത്തിവെപ്പ് സ്വീകരിക്കുന്നതിനായി വിമുഖത കാണിക്കുന്ന പ്രദേശങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ സഹകരണത്തോടു കൂടിയുള്ള ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുമെന്നും എല്ലാവരുടേയും സഹകരണം ഇതിനായി ഉണ്ടാകണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വാക്‌സിനേഷനെതിരെ വ്യാജ വാര്‍ത്ത സൃഷ്ടിച്ച് പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം ഡോ.എ.വി.രാമദാസ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.ടി.പി.ആമിന, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുല്ലത്തീഫ് മഠത്തില്‍, ഡി.പി.എച്ച്.എന്‍ എം.ഗീത എന്നിവര്‍ പങ്കെടുത്തു.