ഇടുക്കി മെഡിക്കല്‍ കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലും ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്‌സും ആഗസ്റ്റ് 20 ന് ഉദ്ഘാടനം ചെയ്യുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സമിതി എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ സിവില്‍ ജോലികള്‍ പൂര്‍ത്തിയായി. കറന്റ്, വെള്ളം എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ കൂടി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി വിദ്യാര്‍ഥികള്‍ക്ക് താമസത്തിന് തുറന്നുകൊടുക്കും. ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന്റെ ഫ്‌ളോറിങ് ജോലികള്‍ പൂര്‍ത്തിയാകാനുണ്ട്. ഹോസ്റ്റലിന്റെയും ക്വാര്‍ട്ടേഴ്‌സിന്റെയും അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ കിറ്റ്‌കോ, കെ.എസ് ഇ ബി, വാട്ടര്‍ അതോറിറ്റി എന്നിവക്ക് മന്ത്രി നിര്‍ദേശം നല്‍കി.

സെപ്റ്റംബര്‍ 20 ഓടുകൂടി പെണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനാവും. കോളേജിലെ ലെക്ചര്‍ ഹാളിന്റെ റൂഫിങ്, ഫ്‌ളാറിങ് ജോലികള്‍ പൂര്‍ത്തിയായതായി കിറ്റ്‌കോ അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍ സിസിടിവി സ്ഥാപിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കും. 11 കെ.വി ഹൈടെന്‍ഷന്‍ ഫീഡര്‍ കണക്ഷന്‍ നല്‍കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ കെ എസ് ഇ ബി അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ പുതുതായി അനുവദിച്ച നഴ്‌സിങ് കോളേജ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും സുപ്രണ്ടിനും മന്ത്രി നിര്‍ദേശം നല്‍കി.

ഇടുക്കി പാക്കേജില്‍ മെഡിക്കല്‍ കോളേജിന് അനുവദിച്ച കാത്ത് ലാബിന് സ്ഥലം വിട്ടുകൊടുക്കാന്‍ യോഗം തീരുമാനിച്ചു. മെഡിക്കല്‍ കോളേജിന് മാത്രമായി സീവേജ് പ്ലാന്റ് സ്ഥാപിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആരോഗ്യസര്‍വകലാശാല നിഷ്‌കര്‍ഷിച്ച തസ്തികള്‍ അടിയന്തരമായി സൃഷ്ടിക്കുന്നതിന് ധനവകുപ്പ് മന്ത്രിക്ക് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് താമസിക്കാനായി മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ആശ്വാസ് ഭവന്‍ പദ്ധതിക്കായി നാല് കോടി രൂപ അനുവദിച്ചതായും മെഡിക്കല്‍ കോളേജിന്റെ ഭാവി വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മന്ത്രിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 16 ന് തിരുവനന്തപുരത്ത് യോഗം ചേരും.
എക്‌സിക്യൂട്ടീവ് യോഗത്തിന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്, സബ് കളക്ടര്‍ അരുണ്‍ എസ് നായര്‍, ആസുത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍, കിറ്റ്‌കോ, നിര്‍മിതികേന്ദ്രം, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി പ്രതിനിധികള്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വര്‍ഗീസ് നന്ദി പറഞ്ഞു.