അഞ്ചുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനായ ഇന്റൻസിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് 5.0വിന് ജില്ലയിൽ തുടക്കമായി.

ആരോഗ്യ വകുപ്പ് 2,07,662 കുട്ടികളിൽ നടത്തിയ സർവേ പ്രകാരം ജില്ലയിൽ വാക്സിനേഷൻ ചെയ്യാത്തതോ മുടങ്ങിയതോ ആയ 8243 കുട്ടികളുണ്ട്. ഇവരുടെ രക്ഷിതാക്കൾക്ക് പ്രതിരോധ കുത്തിവെപ്പിൻ്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മുഴുവൻ കുട്ടികൾക്കും കുത്തിവെപ്പ് നൽകുന്നതിനാണ് സസൂർണ്ണ വാക്സിനേഷൻ യജ്ഞം ഒരുക്കുന്നത്.

മൂന്ന് ഘട്ടങ്ങളിലായാണ് ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ക്യാമ്പയിൻ നടപ്പാക്കുന്നത്. ആദ്യഘട്ടം ആഗസ്റ്റ് 12 വരെയും രണ്ടാംഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും നടക്കും. ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്, പോളിയോ, ക്ഷയം, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പാണ് മിഷന്‍ ഇന്ദ്രധനുഷിൽ നൽകുന്നത്.

വാക്സിനേഷൻ എടുക്കാത്തവർക്കും തുടർ കുത്തിവെപ്പുകൾ മുടങ്ങിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. 2018 ആഗസ്റ്റ് 6നോ അതിന് ശേഷമോ ജനിച്ചിട്ടുള്ളതും ഒന്നോ അതിലധികമോ വാക്സിനുകൾ സ്വീകരിച്ചിട്ടില്ലാത്തതുമായ കുട്ടികൾക്ക് ഇന്ദ്രധനുഷിൻ്റെ ഭാഗമാവാം.

ബോധവത്കരണത്തിന്റെ ഭാഗമായി ഓട്ടൻതുള്ളലും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ജില്ലാതല വാക്സിനേഷൻ യജ്ഞം ഉദ്ഘാടനം പാവറട്ടി സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണു ഗോപാൽ നിർവഹിച്ചു. സബ് കലക്ടർ മുഹമ്മദ് ഷഫീഖ് മുഖ്യാതിഥിയായി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. പി. ശ്രീദേവി വിഷയാവതരണം നടത്തി. ചടങ്ങിൽ പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ് എം എം റെജീന അദ്ധ്യക്ഷത വഹിച്ചു.

മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ചാന്ദ്നി വേണു, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) | ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. ഷീജ എൻ എ, ഡോ. അനൂപ് ടി കെ, ഡോ. കാവ്യ കരുണാകരൻ, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. നിർമ്മൽ കൃഷ്ണ, ടെക്നിക്കൽ അസിസ്റ്റൻറ് രാജു പി കെ, ജില്ലാ നഴ്സിംഗ് ഓഫീസർ ഇൻ ചാർജ് ഷീജ എം എസ്, ജില്ലാ എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഇൻ ചാർജ് സോണിയ ജോണി പി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ജയന്തി പി ആർ, മുല്ലശ്ശേരി സിഎച്ച്സി സൂപ്രണ്ട് സജിത ബീഗം, ആരോഗ്യ വിഭാഗം ജീവനക്കാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.