‘ആശ്വാസ കിരണം’ പദ്ധതിയുടെ 2023-24 സാമ്പത്തിക വർഷത്തെ നടത്തിപ്പിനായി പതിനഞ്ച് കോടി രൂപ ചെലവഴിക്കാൻ അനുമതി നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും മറ്റു ഗുരുതര രോഗമുള്ളവരെയും ഒരു മുഴുവൻ സമയ പരിചാരകന്റെ സേവനം ആവശ്യമായ കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവർക്ക് പ്രതിമാസം 600 രൂപ നിരക്കിൽ കേരള സാമൂഹ്യസുരക്ഷാ മിഷൻ മുഖേന ധനസഹായം നല്കുന്ന പദ്ധതിയാണ് ‘ആശ്വാസ കിരണം’. ആശ്വാസകിരണം പദ്ധതി നടത്തിപ്പിനായി 2023-24 സാമ്പത്തിക വർഷം ബജറ്റ് വിഹിതമായി 54 കോടി രൂപ വകയിരുത്തിയതിൽ നിന്നാണ് 15 കോടി രൂപ വിനിയോഗിക്കാൻ അനുമതിയായത്.

ആശ്വാസകിരണം പദ്ധതിക്ക് കീഴിലുള്ള എല്ലാ ഗുണഭോക്താക്കളുടേയും ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ ലിങ്ക് ചെയ്യൽ തുടങ്ങിയ നടപടിക്രമങ്ങൾ നിർബന്ധമായും പൂർത്തീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.