സംസ്ഥാന കര്‍ഷക അവാര്‍ഡ് പ്രഖ്യാപനത്തില്‍ നേട്ടം കൊയ്ത് വയനാട് ജില്ല. ഏറ്റവും മികച്ച കര്‍കനുള്ള കര്‍ഷകോത്തമ പുരസ്‌ക്കാരം, മണ്ണ് സംരക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മികച്ച കര്‍ഷകനുള്ള ക്ഷോണി സംരക്ഷണ പുരസ്‌ക്കാരം, പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിള സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച ആദിവാസി ഊര്, മികച്ച രണ്ടാമത്തെ ട്രൈബല്‍ ക്ലസ്റ്റര്‍, മികച്ച രണ്ടാമത്തെ കൃഷി ഓഫീസര്‍ എന്നീ പുരസ്‌ക്കാരങ്ങളാണ് വയനാടിനെ തേടിയെത്തിയത്.

ഏറ്റവും മികച്ച കര്‍ഷകനുള്ള സിബി കല്ലിങ്കല്‍ സ്മാരക കര്‍ഷകോത്തമ അവാര്‍ഡിന് പുല്‍പ്പള്ളി ശശിമല സ്വദേശി കെ.എ റോയിമോന്‍ അര്‍ഹനായി. 2 ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. പൈതൃക കൃഷി, വിത്ത് സംരക്ഷണം, വിള സംരക്ഷണം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച ആദിവാസി ഊരായി കാട്ടിക്കുളം ബേഗൂരിലെ ഇരുമ്പ്പാലം ആദിവാസി ഊരിനെ തെരഞ്ഞെടുത്തു.

ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. മണ്ണ് സംരക്ഷണ പ്രവര്‍ത്തനത്തില്‍ മികച്ച മാതൃക തീര്‍ത്ത പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശി പി.എം തോമസിന് ക്ഷോണി സംരക്ഷണ പുരസ്‌ക്കാരം ലഭിച്ചു. 50,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌ക്കാരം. മികച്ച രണ്ടാമത്തെ ട്രൈബല്‍ ക്ലസ്റ്ററായി മാനന്തവാടിയിലെ ചുരുളി ക്ലസ്റ്ററിനെ തെരഞ്ഞെടുത്തു. 25,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുമാണ് അവാര്‍ഡ്. മികച്ച രണ്ടാമത്തെ കൃഷി ഓഫീസറായി തൊണ്ടാര്‍നാട് കൃഷി ഓഫീസര്‍ പി.കെ മുഹമ്മദ് ഷെഫീഖിനെ തെരഞ്ഞെടുത്തു. ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.