സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞം മിഷന്‍ ഇന്ദ്രധനുസിന്റെ ഒന്നാം ഘട്ടം വിജയകരമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് പറഞ്ഞു. ഒന്നാംഘട്ടത്തില്‍ 2893 കുട്ടികള്‍ക്കും 951 ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍ നല്‍കി. ഒന്നാംഘട്ടത്തില്‍ ലക്ഷ്യമിട്ടതിന്റെ നൂറുശതമാനവും വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞു. ഒന്നാംഘട്ടത്തില്‍ വാക്‌സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ക്ക് നിശ്ചിത ദിവസങ്ങളില്‍ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ എടുക്കാം. പരിശീലനം ലഭിച്ച 147 ജെ.പി.എച്ച്.എന്‍മാരാണ് വാക്‌സിന്‍ നല്‍കിയത്. 311 സെഷനുകളായാണ് പ്രവര്‍ത്തനം നടത്തിയത്. മെഡിക്കല്‍ ടീം വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി

രണ്ടാം ഘട്ടം സെപ്റ്റംബര്‍ 11 മുതല്‍ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബര്‍ 9 മുതല്‍ 14 വരെയും നടക്കും. ഓരോ ഘട്ടത്തിലും സാധാരണ വാക്‌സിനേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഉള്‍പ്പെടെ ആറ് ദിവസങ്ങളിലാണ് പരിപാടി നടത്തുന്നത്. ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ 9 മുതല്‍ വൈകീട്ട് 4 വരെയാണ് പരിപാടിയുടെ സമയക്രമം. ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരം വാക്‌സിന്‍ എടുക്കാന്‍ വിട്ടുപോയിട്ടുളള ഗര്‍ഭിണികളും 5 വയസ് വരെ പ്രായമുളള എല്ലാ കുട്ടികളും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ് പറഞ്ഞു.