ജില്ലയില്‍ സപ്ലൈക്കോയുടെ ഓണം ഫെയര്‍ നാളെ തുടങ്ങും. ഓണം ഫെയറിന്റെ ഉദ്ഘാടനം രാവിലെ 10 ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആദ്യ വില്‍പ്പന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി, വാര്‍ഡ് കൗണ്‍സിലര്‍ കെ. അജിത, കോഴിക്കോട് സപ്ലൈകോ മേഖല ഓഫീസര്‍ എന്‍. രഘുനാഥ്, വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ എം.എന്‍ വിനോദ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡില്‍ 3000 സ്വകയര്‍ഫീറ്റില്‍ ശീതീകരിച്ച പന്തലിലാണ് ഓണം ഫെയര്‍ നടത്തുന്നത്. പ്രത്യേക ഓണം ഓഫറുകളും ഗിഫ്റ്റ് വൗച്ചറുകളും വിലക്കുറവുമായിട്ടാണ് ഇത്തവണത്തെ സപ്ലൈകോ ഓണം ഫെയര്‍ നടക്കുന്നത്. എല്ലാ അവശ്യസാധനങ്ങളും മിതമായ നിരക്കില്‍ ഓണം ഫെയറില്‍ ലഭിക്കും. സപ്ലൈകോയുടെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ക്ക്പുറമേ വിവിധ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും. വിവിധ ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറുകളും ലഭ്യമാകും. താലൂക്ക്തല ഓണ ചന്തകളും ഉണ്ടാകും. രാവിലെ 9 മുതല്‍ രാത്രി 9 വരെ ഓണം ഫെയര്‍ പ്രവര്‍ത്തിക്കും. ഓണം ഫെയര്‍ ആഗസ്റ്റ് 28 ന് സമാപിക്കും.

ഓണം ഫെയറില്‍ ശബരി ഉല്‍പ്പന്നങ്ങളും

സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി ഉല്‍പന്നങ്ങളുടെ റീബ്രാന്‍ഡിങ് ഓണം ഫെയറിനോടനുബന്ധിച്ച് നടത്തും. പുതുതായി അഞ്ച് ശബരി ഉത്പ്പന്നങ്ങളാണ് വിപണിയില്‍ ഇറക്കുന്നത്. ശബരി ബ്രാന്‍ഡില്‍ മട്ട അരി, ആന്ധ്ര ജയ അരി, ആട്ട, പുട്ടുപൊടി, അപ്പം പൊടി എന്നിവയാണ് പുതിയ ശബരി ഉത്പ്പന്നങ്ങള്‍. കൂടാതെ മല്ലി, മുളക്, മഞ്ഞള്‍, കറി മസാലകള്‍, കടുക്, ജീരകം, സോപ്പ്, വെളിച്ചെണ്ണ തുടങ്ങിയ ഉല്‍പ്പന്നങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കും.