സാമ്പത്തിക കാര്യങ്ങൾക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയപാതയിലെ ടോൾ പിരിവ് സംവിധാനം പരിഷ്‌കരിക്കുന്നതിലൂടെ തിരുവല്ലത്തെ ടോൾ നിരക്ക് വർധിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ടോൾ പ്ലാസ കോവളത്തിന് തെക്ക് ഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചു. ബിൽഡ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ അടിസ്ഥാനത്തിൽ നിലവിൽ ടോൾ പിരിക്കുന്നത് മാറ്റി ടോൾ ഓപ്പറേറ്റ് ട്രാൻസ്ഫർ വ്യവസ്ഥയിലേക്ക് മാറ്റുന്നത് നിരക്ക് ഗണ്യമായി വർധിക്കാൻ ഇടയാക്കും. അശാസ്ത്രീയ ടോൾ നിരക്ക് വർധന അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ കോവളത്തേക്ക് യാത്ര ചെയ്യാൻ ഓരോ തവണയും വലിയ തുക ചെലവഴിക്കേണ്ടി വരുന്നത് കേരളത്തിന്റെ വിനോദസഞ്ചാര വ്യവസായത്തിന് തന്നെ ഭീഷണിയാകും. ഈ സാഹചര്യമൊഴിവാക്കാനാണ് നിലവിലുള്ള ടോൾ പ്ലാസ കോവളത്തിന് തെക്കുഭാഗത്തേക്ക് മാറ്റുന്നത് പരിഗണിക്കാൻ അഭ്യർഥിച്ചതെന്ന് മന്ത്രി പറഞ്ഞു. തിരുവല്ലത്തെ ടോൾ നിരക്ക് ഗണ്യമായി വർധിക്കുന്നത് തലസ്ഥാനനഗരിയോട് മാത്രമല്ല കേരളത്തോടുള്ള അവഗണനയാണെന്ന് മന്ത്രി പറഞ്ഞു.