ഓണത്തിന് സെക്രട്ടേറിയറ്റ് അങ്കണത്തിൽ കൃഷിചെയ്ത പച്ചക്കറികൾക്ക് നൂറുമേനി വിളവ്. വിഷരഹിതമായ പച്ചക്കറി വീട്ടുവളപ്പിൽനിന്ന് തന്നെ ലഭ്യമാക്കാൻ  കൃഷിവകുപ്പ് നടപ്പാക്കിവരുന്ന ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ ഭാഗമായാണ് കൃഷി ഇറക്കിയത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് അങ്കണത്തിൽ ജൂണിൽ  മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്.

വിവിധയിനം വെണ്ട, ചീര, വഴുതന, പച്ചമുളക്, പച്ചത്തക്കാളി, പയർ, വാളരി പയർ  തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്. 400 ചട്ടികളിലായാണ് പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചത്. പച്ചക്കറി വിളവെടുപ്പിന്റെ ഉദ്ഘാടനം  പൊതുഭരണവകുപ്പ് അണ്ടർ സെക്രട്ടറി യു ആർ രാജേഷ് നിർവഹിച്ചു. പൂർണമായും ജൈവരീതിയിലായിരുന്നു കൃഷി. ചാണകപ്പൊടി,ചകിരി കമ്പോസ്‌ററ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ചേർന്ന വളക്കൂട്ടാണ് പ്രധാനമായും പ്രയോഗിച്ചത്.

സെക്രട്ടേറിയറ്റ് ഗാർഡൻ സൂപ്പർവൈസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിയിരുന്നു കൃഷി.  കോർപ്പറേഷൻ കൃഷിവകുപ്പ് എഎഫ്ഒ ഗിരിജ, സീനിയർ കൃഷി അസിസ്‌ററന്റ് കലാധരൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിൽ കുമാർ എന്നിവരുടെ നിരീക്ഷണത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിച്ചത്. വിളവെടുത്ത പച്ചക്കറികൾ സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് വില്പന നടത്തി.