സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തിയുള്ള പ്രമേയങ്ങൾ ഇതിവൃത്തമാക്കിയ രണ്ടു നാടകങ്ങളോടെ കോഴിക്കോട് ടൗൺഹാളിൽ നടന്നുവന്ന നാടകോത്സവം സമാപിച്ചു. ഡി ടി പിസിയും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ‘പൊന്നോണം 2023’ ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച നാടകോത്സവത്തിന്റെ അവസാന ദിനത്തിൽ ‘ഇമ്മള്’, ‘വെളു വെളുത്ത കറുപ്പ്’ എന്നീ നാടകങ്ങളാണ് അരങ്ങേറിയത്.

“എൻറെ ആൾക്കാരും നിന്റെ ആൾക്കാരും അവരുടെ ആൾക്കാരും ഇവിടെ പല കത്തുകളും വച്ചിട്ടുണ്ട് അതൊന്നും നമ്മൾ നോക്കണ്ട” സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തിയുള്ള ഈ സംഭാഷണശകലമാണ് പ്രേമൻ മൂച്ചുകുന്ന് രചനയും സംവിധാനവും നിർവഹിച്ച സ്റ്റേജ് തിയേറ്റർ അവതരിപ്പിച്ച നാടകം മുന്നോട്ട് വെക്കുന്ന ആശയത്തെ അടയാളപ്പെടുത്തുന്നത്. കോഴിക്കോട് ടൗൺഹാളിലെ നിറഞ്ഞ സദസ്സ് കയ്യടികളോടെയാണ് നാടകം സ്വീകരിച്ചത്.

ശുദ്ധി, കറുപ്പ് – വെളുപ്പ്, ബന്ധങ്ങളിൽ പുലർത്തേണ്ട പരസ്പര ബഹുമാനം എന്നീ പ്രമേയങ്ങളെ ശക്തമായി അവതരിപ്പിച്ച’വെളുവെളുത്ത കറുപ്പ്’ എന്ന നാടകവും സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. വെളുപ്പു മാത്രം ഇഷ്ടപ്പെടുന്ന കടുത്ത ശുദ്ധി വാദിയായ കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഗിരീഷ് കളത്തിൽ രചനയും സംവിധാനവും നിർവഹിച്ച നാടകം നന്മ പെരുമണ്ണയാണ് വേദിയിൽ എത്തിച്ചത്.