ജില്ലയിൽ ഡിജിറ്റൽ സർവ്വേക്കായി ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 14 വില്ലേജുകളിൽ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പൂർത്തിയായി. 14 വില്ലേജുകളിൽ  അഴീക്കോട് സൗത്ത്, വളപട്ടണം, കണിച്ചാർ, തലശ്ശേരി, കോട്ടയം, പുഴാതി, പള്ളിക്കുന്ന്, കണ്ണൂർ-2, കരിക്കോട്ടക്കരി എന്നീ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേയാണ് പൂർത്തിയായത്. ശേഷിക്കുന്നതും താൽക്കാലികമായി നിർത്തിവെച്ചതുമായ വിളമന, ആറളം, ചാവശ്ശേരി, എളയാവൂർ, കണ്ണൂർ-1 എന്നീ അഞ്ച് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പുനരാരംഭിച്ചിട്ടുണ്ട്. ജില്ലയിൽ 15,000 ഹെക്ടറിൽ ആധുനിക സർവ്വെ ഉപകരണങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കി.

കോർസ് (Continuously Operating Reference Stations) സ്ഥാപിച്ചുകൊണ്ട് അത്യാധുനിക സർവ്വെ ഉപകരണങ്ങളായ ഡ്രോൺ, റിയൽ ടൈം കിനിമാറ്റിക് (ആർടികെ), റോബോട്ടിക് ടോട്ടൽ സ്‌റ്റേഷൻ (ആർടിഎസ്) തുടങ്ങിയ അത്യാധുനിക സർവ്വേ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഡിജിറ്റൽ സർവ്വേ പ്രവർത്തനം നടന്നു വരുന്നത്.

കണ്ണൂർ സർവ്വെ ഡെപ്യൂട്ടി ഡയറക്ടർ ഡി മോഹൻദേവ്, സർവ്വേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ്  എന്നവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ഡിജിറ്റൽ സർവ്വെ പ്രവർത്തനം നടന്നുവരുന്നത്. പയ്യന്നൂർ റീസർവ്വേ സൂപ്രണ്ട് പി സുനിൽകുമാർ, തളിപ്പറമ്പ് റീസർവ്വെ സൂപ്രണ്ട് കെ രാജൻ, ശ്രീകണ്ഠാപുരം റീസർവ്വേ സൂപ്രണ്ട് പി കെ പ്രകാശൻ എന്നിവരാണ് വില്ലേജുകളുടെ ചുമതല  നിർവ്വഹിച്ചു വരുന്നത്.ബന്ധപ്പെട്ട വില്ലേജുകളിലെ കൈവശക്കാർക്ക് അതാത് വില്ലേജുകളിലെ ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസുകളിൽ ഹാജരായി റിക്കാർഡുകൾ പരിശോധിക്കാം. അപാകത ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകി ന്യൂനത പരിഹരിക്കാം. ഡിജിറ്റൽ സർവ്വേ പ്രവർത്തനം സമയബന്ധിതമായും കുറ്റമറ്റരീതിയിലും പൂർത്തീകരിക്കുന്നതിന് മുഴുവൻ കൈവശക്കാരുടെയും സഹകരണം ആവശ്യമാണ്.

ഭൂവുടമകൾ അവരുടെ കൈവശാതിർത്തിയിലെ കാടുകൾ വെട്ടിതെളിയിച്ചു നൽകിയും സർവ്വേ ജീവനക്കാർ ആവശ്യപ്പെടുന്ന രേഖകൾ നൽകിയും ഡിജിറ്റൽ സർവ്വേ റിക്കാർഡുകൾ കുറ്റമറ്റ രീതിയിൽ തയ്യാറാക്കുന്നതിന് ഭൂവുടമസ്ഥർ സർവ്വേ ജീവനക്കാരോട് സഹകരിക്കണമെന്ന് ഡിജിറ്റൽ സർവ്വേ അസി. ഡയറക്ടർ സുനിൽ ജോസഫ് ഫെർണാണ്ടസ് അഭ്യർഥിച്ചു.