• വിളയിട അധിഷ്ഠിത കൃഷി രീതിക്ക് പ്രോത്സാഹനം നൽകും: മന്ത്രി കെ രാജൻ
  •  മേളയിൽ കാർഷിക സെമിനാർ, പ്രദർശനം, സൗജന്യ മണ്ണ് പരിശോധന, കാർഷിക ക്ലിനിക്
  •  ദ്വിദിനമേള നാളെ സമാപിക്കും

കാർഷികരംഗത്ത് പുതു ചുവടുവെപ്പിനായി ഒരേ ഭൂമിയിൽ പലവിധത്തിലുള്ള വിളകൾ വിളവെടുക്കാൻ ആകുന്ന വിളയിട അധിഷ്ഠിത മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. മണ്ണുത്തിയിൽ നടക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസാൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചുക്കുകയായിരുന്നു മന്ത്രി.

വിളയിട അധിഷ്ഠിത കൃഷിയെയാണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. കാർഷിക രംഗത്തെ വലിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ വിളയിട അധിഷ്ഠിത കൃഷി രീതിക്കാവും. കാർഷിക സർവകലാശാലക്കുള്ളിൽ ആകർഷണീയമായ ഉദ്യാനം അടക്കം വിളകളുടെ പൊതുപ്രദർശനം നടത്താൻ കഴിയുന്ന ഇടം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയ തലത്തിൽ ശ്രദ്ധിയാകർഷിക്കും വിധം കാർഷിക രംഗത്തെ വിപുലമായ പ്രദർശനത്തിനാണു സർവകലാശാലയിൽ ലക്ഷ്യമിടുന്നത്. പുതുതലമുറയ്ക്ക് അറിവും കാഴ്ചയും ഒരുക്കുന്ന ജൈവപ്രദർശനത്തിന്റെ ഒരിടമാണ് സൃഷ്ടിക്കേണ്ടതെന്നും മന്ത്രി കൂട്ടിചേർത്തു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് മണ്ണുത്തി ഒല്ലൂക്കര സർവീസ് സഹകരണ ബാങ്ക് ഹാളിൽ കിസാൻ മേള സംഘടിപ്പിച്ചത്. മേളയുടെ ഭാഗമായി സെമിനാറുകളും കാർഷിക പ്രദർശനവും, കാർഷിക ക്ലിനിക്കും സൗജന്യ മണ്ണ് പരിശോധന ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. 7,8 തീയതികളിലായി നടക്കുന്ന ദ്വിദിനമേള രാവിലെ 9.30 മുതൽ വൈകിട്ട് ആറുമണിവരെയാണ്.

തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എം എൽ റോസി അധ്യക്ഷത വഹിച്ചു. എഡിഎ സത്യവർമ്മ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീന മാത്യു പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എസ് ബാബു, കോർപ്പറേഷൻ കൗൺസിലർ രേഷ്മ ഹേമേജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ നിoബ ഫ്രാങ്കോ, ഒല്ലൂക്കര കൃഷി ഓഫീസർ ടി ആർ അഭിമന്യു, കൃഷി ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.