കൊച്ചി വഴിയോരങ്ങളിലെ മാലിന്യ ശേഖരണത്തിന് പുതിയ ഭാവം പകർന്നു ഇ കാർട്ടുകളുടെ സേവനം ശ്രദ്ധേയമാകുന്നു. നിലവിൽ മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളുടെ രൂപം മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ അധികൃതർ ഇ കാർട്ടുകളെ നിരത്തിലിറക്കിയത്.

നഗരസഭയും കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡും സഹകരിച്ച് നടപ്പാക്കുന്ന 2.39 കോടി രൂപയുടെ പദ്ധതി പ്രകാരം കൊച്ചിയിലെ 74 ഡിവിഷനുകളിലും ഇ കാർട്ടുകളുടെ സേവനം ലഭ്യമാകുന്നുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയിൽ 120 കാർട്ടുകളാണ് ഇപ്പോൾ കൊച്ചിയിലുള്ളത്. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതി വഴി 900 ഈ കാർട്ടുകളുടെ സേവനം ലഭ്യമാക്കും.

ചാര്‍ജ് ചെയ്ത് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാർട്ടിന് 1.99 ലക്ഷം രൂപയാണ് വില. ആറുവർഷം ബാറ്ററി ഗ്യാരണ്ടി ഉണ്ട്. കൊച്ചി നഗരസഭയിലെ ജീവനക്കാരും ഹരിതകർമ്മ സേന അംഗങ്ങളും മാലിന്യ ശേഖരണത്തിന് ഇ കാർട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ഈ വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യം വലിയ വാഹനങ്ങളിലേക്കും തുടർന്ന് അതാത് സംസ്കരണ യൂണിറ്റുകളിലേക്കുമാണ് എത്തുന്നത്.

മാലിന്യ ശേഖരണത്തിനും നിർമാർജനത്തിനും മാതൃകാ സംവിധാനങ്ങൾ അവതരിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായാണ് കൊച്ചിയിൽ ഇ-കാർട്ട് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ തുടർച്ചയായി ഫുൾ കവേർഡ് ഹൈഡ്രോളിക് വാഹനങ്ങളും ഓട്ടോറിക്ഷകളും കൊച്ചിയുടെ നിരത്തിലിറങ്ങും.