കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരിക്കുന്നു ജില്ലാ കലക്ടര്‍. അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ പാലക്കാട് ഗവ മെഡിക്കല്‍ കോളെജ്, ജില്ലാ ആശുപത്രി, ജില്ലാ മാതൃ-ശിശു ആശുപത്രി എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

രോഗികളുമായി ബന്ധപ്പെടുന്ന ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധമായും ഉചിതമായ മാസ്‌ക് ധരിക്കണം. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. മറ്റു ചികിത്സാ വിഭാഗങ്ങളിൽ സംശയാസ്പദമായ രോഗികൾ വന്നാൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ (ആരോഗ്യം ) ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്. സ്വകാര്യ ആശുപത്രികളില്‍ രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തുന്നവരുടെ വിവരവും ഡി.എം.ഒയെ അറിയിക്കണം. വവ്വാലുകള്‍ കൂടുതലായി കാണുന്ന ടൂറിസ്റ്റ് പ്രദേശങ്ങളില്‍ ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരായി വവ്വാലുകളെയോ , അവയുടെ വാസസ്ഥലങ്ങളെയോ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കരുത്.

രോഗബാധ സ്ഥിരീകരിച്ച മേഖലയിലേക്ക് യാത്ര നിയന്ത്രിക്കണം: ഡി.എം.ഒ

രോഗബാധ സ്ഥിരീകരിച്ച മേഖലകളിലേക്കും കണ്ടെയ്‌മെന്റ് സോണുകളിലേക്കുമുള്ള യാത്ര പൊതുജനങ്ങള്‍ പരമാവധി നിയന്ത്രിക്കണമെന്ന് ഡി.എം.ഒ. ഡോ. കെ.പി റീത്ത അറിയിച്ചു. ഈ മേഖലകളിലേക്ക് യാത്ര ചെയ്തിട്ടുള്ള രോഗലക്ഷണമുള്ളവര്‍ ഡോക്ടറോട് യാത്രാവിവരം ആദ്യമേ നല്‍കണം. വീട്ടുമുറ്റത്തെ പഴങ്ങള്‍ കഴുകിയും തൊലി കളഞ്ഞും മാത്രം ഭക്ഷിക്കണം. നിലത്തുവീണതും പക്ഷിമൃഗാദികള്‍ കടിച്ചതായി സംശയിക്കുന്നതുമായ വ ഭക്ഷിക്കരുത്. അടിയന്തര ഘട്ടങ്ങളിൽ ആശുപത്രികളില്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കും.

മഴക്കാലത്ത് ആരംഭിച്ച പനി ക്ലിനിക്കുകള്‍ തുടരും. ആരോഗ്യപ്രവര്‍ത്തകര്‍ രോഗം പകരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. രോഗികളുമായി ധാരാളം പേര്‍ സമ്പര്‍ക്കമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. ജീവനക്കാരും സന്ദര്‍ശകരും പുലര്‍ത്തേണ്ട ജാഗ്രതാനിര്‍ദേശങ്ങള്‍ ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കും. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളുടെയും ഉപകരണങ്ങളുടെയും , മറ്റു സജ്ജീകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കുമെന്നും ഡി.എം.ഒ. അറിയിച്ചു.

യോഗത്തില്‍ ഡി.എം.ഒ ഡോ. കെ.പി. റീത്ത, ജില്ല ആശുപത്രി സൂപ്രണ്ട് , മാതൃ ശിശു വിഭാഗം ആസ്പത്രി സൂപ്രണ്ട് , പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ഡയറക്ടർ , മെഡിക്കൽ സൂപ്രണ്ട് , ജില്ലാ സർവ്വയിലൻസ് ഓഫീസർ , മെഡിക്കൽ , ഗൈനക്കോളജി, ശിശുവിഭാഗങ്ങളിലെ തലവന്മാർ, ഹോമിയോ-ആയുര്‍വേദ ഡി.എം.ഒമാര്‍, പ്രൈവറ്റ് ഹോസ്പിറ്റൽ അസ്സോസിയേഷൻ പ്രതിനിധി ഡോ. അൻവർ , ആശുപത്രി പ്രതിനിധികള്‍, നഴ്‌സിങ് സൂപ്രണ്ട് , പ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.