പാലക്കാട് പട്ടാമ്പി താലൂക്ക് കേന്ദ്രീകരിച്ച് നടത്തിയ അദാലത്തില്‍ 99 സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. നാഗലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 12 പേര്‍ക്ക് ഇ-ആധാറും ആറ് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളും നാല് ആര്‍.സി ബുക്കുകളും അഞ്ച് ഡ്രൈവിങ് ലൈസന്‍സുകളും വിതരണം ചെയ്തു. കൂടാതെ 14 ജനന സര്‍ട്ടിഫിക്കറ്റുകളും മൂന്ന് തിരിച്ചറിയല്‍ കാര്‍ഡുകളും ഒരു റേഷന്‍ കാര്‍ഡും എട്ട് രജിസ്ട്രേഷന്‍ സംബന്ധിച്ച രേഖകളും കൈമാറി. 36 പേര്‍ക്ക് ഡിജി ലോക്കര്‍ സംവിധാനം ഉപയോഗപ്പെടുത്തുകയും ചെയ്തു. പ്രളയത്തില്‍ രേഖകള്‍ നഷ്ടമായവരുടെ വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുന്നതിനാണ് ഡിജി ലോക്കര്‍ സംവിധാനം ആരംഭിച്ചത്. ഡിജി ലോക്കറില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ അപേക്ഷകന്റെ ഫോണില്‍ തന്റെ അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ് വേഡും അടങ്ങിയ മെസേജ് ലഭിക്കും. അദാലത്തില്‍ നിന്ന് ലഭിക്കുന്ന രേഖകള്‍ പിന്നീട് നഷ്ടപ്പെട്ടാലും അപേക്ഷകന് ഡിജി ലോക്കര്‍ അക്കൗണ്ട് ഉപയോഗിച്ച് വീണ്ടും ഈ രേഖകള്‍ ലഭ്യമാകും.
പ്രളയത്തില്‍ നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി, റേഷന്‍ കാര്‍ഡ്, വാഹന രജിസ്ട്രേഷന്‍ രേഖ, ഡ്രൈവിങ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സംബന്ധിച്ച രേഖകള്‍, ചിയാക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, ജനനമരണവിവാഹ രേഖകള്‍, ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന രേഖകള്‍ തുടങ്ങിയവയുടെ പകര്‍പ്പുകളാണ് അദാലത്തില്‍ സൗജന്യമായി ലഭിക്കുക. പ്രളയസമയത്ത് നഷ്ടപ്പെട്ട രേഖകള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിച്ച് നേരത്തെ നല്‍കിയിരുന്നു. ഇനിയും ലഭിക്കാത്തവര്‍ക്കായാണ് ഇപ്പോള്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ച് അദാലത്ത് നടത്തുന്നത്.
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് നാഗലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് അദാലത്ത്