ജില്ലയിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഗവ. ഗസ്റ്റ് ഹൗസിൽ ഒരുക്കിയ കൺട്രോൾ റൂമിന്റെ പ്രവർത്തനം കൂടുതൽ സജീവമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നേരിട്ടെത്തി കൺട്രോൾ റൂം പ്രവർത്തനങ്ങൾ വിലയിരുത്തി. ഓരോ അംഗങ്ങളോടും മന്ത്രി പ്രത്യേകം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിവിധ കോർ കമ്മറ്റി അംഗങ്ങളുമായും കേന്ദ്ര സംഘവുമായും മന്ത്രി ചർച്ച നടത്തി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ്‌ ഹനീഷ് മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ കൺട്രോൾ റൂമിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, ഫോറസ്റ്റ്, മൃഗസംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ സേവനവും ഒരുക്കിയിട്ടുണ്ട്. മാനസികസമ്മർദ്ദം അനുഭവിക്കുന്നവർക്കായി പ്രത്യേക സംവിധാനവും കൺട്രോൾ റൂമിൽ സജ്ജീകരിച്ചിട്ടുണ്ട്. പൊതുവേയുള്ള അന്വേഷണങ്ങൾ, രോഗലക്ഷണങ്ങൾ സംബന്ധിച്ച വിവരങ്ങൾ, കണ്ടെയ്ൻമെന്റ് സോൺ സംബന്ധിച്ച വിവരങ്ങൾ, സെൽഫ് റിപ്പോർട്ടിംഗ് എന്നിവയാണ് കോൾ സെന്റർ വഴി നടക്കുന്നത്.

ഇതുവരെ കണ്ടെത്തിയ സമ്പർക്ക പട്ടികയിലുള്ള മുഴുവൻപേരെയും ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച വിവരങ്ങളും കൺട്രോൾ റൂമിൽ ശേഖരിക്കുന്നുണ്ട്. ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങൾ, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്മെന്റ്, കൗൺസിലിംഗ്, മീഡിയ ഏകോപനം എന്നിവ കൺട്രോൾ സെല്ലിൽ സജ്ജമാക്കിയിട്ടുണ്ട്.

കൺട്രോൾ റൂമിലെ കോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. മൂന്ന് ഷിഫ്റ്റുകളിലായാണ് കോൾ സെന്ററിന്റെ പ്രവർത്തനം. 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളിൽ പൊതു ജനങ്ങൾക്ക് സംശയനിവാരണം നടത്താം.