• ജില്ലകളിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയം
  • ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗം ചേർന്നു

സംസ്ഥാനത്ത് പുതുതായി നിപ കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. എങ്കിലും നിരന്തരം വീക്ഷിച്ച് പ്രോട്ടോകോൾ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പർക്കപ്പട്ടികയിലുള്ളവർ സമ്പർക്ക ദിവസം മുതൽ 21 ദിവസം ഐസൊലേഷനിൽ കഴിയണമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്, തൃശൂർ, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ ജില്ലയിലേയും ഐസൊലേഷൻ, ചികിത്സാ സംവിധാനങ്ങൾ എന്നിവ യോഗം വിലയിരുത്തി. കോഴിക്കോടിന് പുറമേ മറ്റ് ജില്ലകളും ജാഗ്രതയോടെ പ്രവർത്തിക്കുകയാണ്. 45 പേർ മറ്റുജില്ലകളിലായി ക്വാറന്റൈനിൽ കഴിയുന്നു. ജില്ലകളിൽ ഫീവർ സർവെയലൻസ്, എക്സപേർട്ട് കമ്മിറ്റി മീറ്റിഗ് എന്നിവ നടത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനതലത്തിൽ നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. സ്റ്റേറ്റ് ആർആർടി കൂടി വേണ്ട മാർഗനിർദേശങ്ങൾ നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ സംസ്ഥാനതല കൺട്രോൾ റൂം പ്രവർത്തിച്ചു വരുന്നു. എല്ലാ ജില്ലകളിലും സർവയലെൻസിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകിയിരുന്നു.

എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലൻസ്, ഐസൊലേഷൻ വാർഡുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇ സഞ്ജീവനി ടെലിമെഡിസിൻ സേവനം ശക്തമാക്കി. മാനസിക പിന്തുണയ്ക്കായി ടെലിമനസിന്റെ ഭാഗമായി സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം രൂപീകരിച്ചു. നിപ രോഗവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ജില്ലാ സർവെയലൻസ് ഓഫീസർമാർ, മെഡിക്കൽ ഓഫീസർമാർ, നഴ്സിംഗ് ഓഫീസർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, നഴ്സിങ് അസിസ്റ്റന്റ്മാർ തുടങ്ങി 6000 ഓളം ജിവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കോഴിക്കോട്, തൃശൂർ, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂർ ജില്ലകളിലെ ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.