സമസ്തമേഖലകളിലും കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്ന ‘കേരളീയം 2023’ പരിപാടിയുടെ സംഘാടകസമിതി ഓഫിസ് ഉദ്ഘാടനം വ്യാഴാഴ്ച  വൈകിട്ട് അഞ്ചിനു കനകക്കുന്ന് പാലസ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ കേരളീയം പരിപാടിയുടെ ഔദ്യോഗിക ലോഗോയുടെ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ ഏഴു വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളിലാണ് കേരളീയം 2023 അരങ്ങേറുന്നത്.

കേരളീയം സ്റ്റിയറിങ് കമ്മിറ്റി ചെയർമാനായ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേരളീയം സ്വാഗതസംഘം ചെയർമാനായ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി സ്വാഗതം ആശംസിക്കും. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി. ആർ. അനിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ, വി. കെ. പ്രശാന്ത് എംഎൽഎ എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. ചീഫ് സെക്രട്ടറിയും കേരളീയം ജനറൽ കൺവീനറുമായ ഡോ. വി. വേണു കൃതജ്ഞത അർപ്പിക്കും.

കേരളത്തിന്റെ സമസ്ത നേട്ടങ്ങളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ കേരളീയം 2023 എന്ന പേരിൽ ബൃഹദ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളസമൂഹം ഇതു വരെ കൈവരിച്ച നേട്ടങ്ങളും കേരളത്തിന്റെ ഭാവി പുരോഗതിയും ചർച്ച ചെയ്യുന്ന സെമിനാറുകൾ, കേരളത്തിന്റെ നേട്ടങ്ങളെ വിളിച്ചോതുന്ന പ്രദർശനങ്ങൾ,  വ്യവസായ-വാണിജ്യമേളകൾ, ചലച്ചിത്രോത്സവം , പുസ്തകോത്സവം, പുഷ്പമേള, ഭക്ഷ്യമേള, കലാ-സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. പൊതു ജനങ്ങൾക്കായി ഓൺ ലൈൻ / ഓഫ് ലൈൻ ക്വിസ് മത്സരങ്ങൾ അടക്കമുള്ളവയും സാംസ്‌കാരികോത്സവത്തിനു മുന്നോടിയായി സംഘടിപ്പിക്കും. പരിപാടിയുടെ സംഘാടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രിമാരായ എ. കെ.ആന്റണി, വി. എസ്. അച്യുതാനന്ദൻ  എന്നിവർ മുഖ്യ രക്ഷാധികാരികളായി വിവിധ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.