ചുമട്ടുതൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടാകാതിരിക്കാൻ ചുമട്ടു തൊഴിലാളി നിയമഭേദഗതി സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. 2022-23 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ 10,12 ക്ലാസുകളിലെ ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് വിതരണ (പ്രതിഭം 2023) ത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആലുവയിൽ ബിഹാർ സ്വദേശിനിയായ  പെൺകുട്ടിയെ ഉപദ്രവിച്ച മുഖ്യപ്രതി ക്രിസ്റ്റൽ രാജിനെ സ്വന്തം ജീവൻ നോക്കാതെ പുഴയിൽ നിന്ന് പിടികൂടിയ ചുമട്ടുതൊഴിലാളികളായ  വി. കെ. ജോഷി, മുരുകേശൻ. ജി. എന്നിവരെ ചടങ്ങിൽ മന്ത്രി ചടങ്ങിൽ ആദരിച്ചു.

ചുമട്ടുതൊഴിലാളികളുടെ തൊഴിൽ മേഖല നവീകരിക്കാൻ വലിയ ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. നവശക്തി പോലുള്ള പദ്ധതി തൊഴിൽ വകുപ്പ് അതിന്റെ ഭാഗമായാണ് നടപ്പാക്കിയത്. കയറ്റിറക്ക് ജോലിക്ക് ആധുനിക സ്വഭാവം കൈവന്നിട്ടുണ്ട്. ആ നൈപുണി എല്ലാ കയറ്റിറക്ക് തൊഴിലാളികളും ആർജിക്കേണ്ടതുണ്ട്-മന്ത്രി പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ ആർ രാമചന്ദ്രൻ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ശ്രീലാൽ, തൊഴിലാളി സംഘടനാ നേതാക്കളായ സി. ജയൻ ബാബു, വി. ആർ. പ്രതാപൻ, ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് അംഗം കെ. വേലു,  ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ. സുന്ദരം പിള്ള, എസ്. അനിൽ കുമാർ, പി. എസ് നായിഡു. വെട്ടുറോഡ് സലാം, എൻ. സുധീന്ദ്രൻ, ആദർശ്  ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.