മണിപ്പുരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ സർവ്വകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്. നിയമ പഠനമടക്കമുള്ള ബിരുദ കോഴ്സുകളിലും, ബിരുദാനന്തര കോഴ്സുകളിലും ഡോക്ടറൽ ഗവേഷണത്തിലും ഉൾപ്പെടെ 46 മണിപ്പൂരി വിദ്യാർഥികൾക്കാണ് കണ്ണൂർ സർവ്വകലാശാലയിലെ പഠന വിഭാഗങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിലും സർവ്വകലാശാലയുടെ വിവിധ ക്യാമ്പസുകളിലുമായി പ്രവേശനം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലയാട്, മാങ്ങാട്ടുപറമ്പ്, പയ്യന്നൂർ,  മഞ്ചേശ്വരം ക്യാമ്പസുകളിലും തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലുമാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. വിവിധ യുജി, പിജി പ്രോഗ്രാമുകളിൽ അങ്ങാടിക്കടവ് ഡോൺ ബോസ്‌കോ,  മാനന്തവാടി മേരി മാത ആർട്സ് ആൻഡ് സയൻസ് കോളേജ്, പിലാത്തറ സെന്റ് ജോസഫ് കോളേജ്, കാസർഗോഡ് മുന്നാട് പീപ്പിൾസ് കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ്,  തളിപ്പറമ്പ് കില ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി എന്നിവിടങ്ങളിലും വിദ്യാർഥികൾക്ക് പ്രവേശനം നൽകി.

 കലാപനാളുകളിൽ സർട്ടിഫിക്കറ്റുകളടക്കം നഷ്ടപ്പെട്ടവർക്കാണ് കേരളത്തിന്റെ മതനിരപേക്ഷ മണ്ണ് പഠനാശ്രയം ഒരുക്കിയത്. അവിടുത്തെ വിവിധ സർവ്വകലാശാലകളുമായി ചർച്ച നടത്തി. സർട്ടിഫിക്കറ്റുകൾ കോഴ്സുകൾ പൂർത്തിയാക്കുന്നതിനു മുമ്പ് സമർപ്പിക്കാനാണ് ഈ വിദ്യാർഥികൾക്ക് സൗകര്യം നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.