പച്ചക്കറി ഉല്‍പ്പാദനത്തില്‍ വിജയം കാണുന്നതിനപ്പുറം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍കൂടി ലക്ഷ്യമാക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. വാണിയംപാറ ഇരുമ്പുപാലത്ത് ആരംഭിച്ച മാതാ വെജിറ്റബിള്‍, ഫ്രൂട്ട്‌സ് പ്രോസസിംഗ് യൂണിറ്റിന്റെയും ഫ്‌ളോര്‍ മില്ലിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ വിപണിയിലേക്ക് ഇറക്കാന്‍ പുതിയ ആശയങ്ങള്‍ക്ക് രൂപം നല്‍കണം. ഡ്രൈ ഫ്രൂട്ട്‌സ് ഉള്‍പ്പെടെയുള്ള പുതിയ സാധ്യതകളെ പരിശോധിക്കണം. ഇതിനായി വലിയ ശ്രമം ആവശ്യമാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചെറു സംരംഭങ്ങളിലൂടെ നിര്‍ധനരായവര്‍ക്കും സ്ത്രീകള്‍ക്കും ജീവിത വഴിയുണ്ടാക്കി കൊടുക്കുന്ന പ്രോസസിംഗ് യൂണിറ്റ് പോലെയുള്ള ആശയങ്ങളെ ഉദ്ഘാടന പ്രഭാഷണത്തില്‍ മന്ത്രി പ്രശംസിച്ചു. ലോകോത്തര ഉല്‍പ്പന്നമായി മാറിയ ഒല്ലൂര്‍ കൃഷി സമൃദ്ധിയുടെ മുരിങ്ങയില ഉത്പ്പന്നങ്ങളെ ഇനിയും അതിവിപുലമാക്കണമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും പാണഞ്ചേരി സഹകരണ ബാങ്കിന്റെയും കൃഷിവകുപ്പിന്റെയും സംയുക്ത ശ്രമമായയാണ് വനിതകളുടെ ചെറു സംരംഭമായ മാതാ വെജിറ്റബിള്‍ ഫ്രൂട്ട്‌സ് പ്രോസസ്സിംഗ് യൂണിറ്റും ഫ്‌ളോര്‍ മില്ലും ആരംഭിച്ചിരിക്കുന്നത്. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സബ്‌സിഡിയായി മൂന്നുലക്ഷം രൂപയാണ് യൂണിറ്റിനായി അനുവദിച്ചിരിക്കുന്നത്.

മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന യൂണിറ്റ് പ്രസിഡന്റ് ബുഷറ ഹാരിസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ക്ഷീര സഹകരണ സംഘം പ്രസിഡന്റ് മാത്യു നൈനാന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ വന്ദന ജി പൈ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ കൃഷി ഓഫീസര്‍ ടി ആര്‍ അഭിമന്യു, പഞ്ചായത്ത് അംഗങ്ങളായ ഇ ടി ജലജന്‍, എം എം ഷാജി, മുന്‍ പഞ്ചായത്ത് അംഗങ്ങളായ പി ജെ അജി, പി വി സുദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.