കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍ ലോകത്തിന് തന്നെ പുതിയ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ വരുന്ന സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ ‘തിരികെ സ്‌കൂള്‍’ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ മാരത്തോണ്‍ ഫ്‌ളാഗ്ഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബശ്രീ വനിതകള്‍ വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും പുതിയ വഴികള്‍ തേടി വിദ്യാലയത്തിലേക്ക് എത്തുന്നത് വലിയ അഭിമാനകരമായ കാര്യമാണ്. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടും ഡിജിറ്റല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും പ്രാദേശിക സാമ്പത്തിക വികസനത്തില്‍ പങ്കാളികളാകുന്ന സംരംഭകത്വ താല്‍പര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള ക്ലാസ്സുകളാണ് തിരികെ സ്‌കൂള്‍ ക്യാമ്പയിനില്‍ ഒരുക്കിയിട്ടുള്ളത് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 10 വരെയാണ് തിരികെ സ്‌കൂള്‍ ക്യാമ്പയില്‍ നടക്കുക. ഇരിങ്ങാലക്കുട ബ്ലോക്കിന് കീഴില്‍ വരുന്ന ഏകദേശം 600 ഓളം കുടുംബശ്രീ പ്രവര്‍ത്തകര്‍ മാരത്തോണില്‍ പങ്കെടുത്തു.

ചടങ്ങില്‍ ഇരിങ്ങാലക്കുട ഒന്നിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പുഷ്പാവതി അധ്യക്ഷത വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, ഇരിങ്ങാലക്കുട നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അംബിക പള്ളിപ്പുറത്ത്, ജിഷ ജോബി, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ എസ് സി നിര്‍മ്മല്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, മറ്റു കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.