സര്‍ക്കാര്‍ ആശുപത്രികളില്‍ പരമാവധി രോഗി സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആലുവ ജില്ലാ ആശുപത്രിയില്‍ ജീറിയാട്രിക് വാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആയുര്‍ ദൈര്‍ഘ്യം കൂടിയ സംസ്ഥാനം എന്ന നിലയില്‍ കേരളത്തില്‍ വയോജനങ്ങളുടെ ചികിത്സയ്ക്കും ക്ഷേമത്തിനും വലിയ പ്രാധാന്യമാണുള്ളത്. അതിനുതകുന്ന രീതിയില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയാണ് ആലുവ ജില്ലാ ആശുപത്രിയില്‍ ജീറിയാട്രിക് വാര്‍ഡ് നിര്‍മ്മിച്ചിട്ടുള്ളത്.

രോഗവുമായി ആശുപത്രിയിലേക്ക് വരുമ്പോള്‍ അവിടത്തെ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസമുണ്ടാകണം. അതിന് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണ്. ഓരോ സര്‍ക്കാര്‍ ആശുപത്രികളും അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ആലുവ ജില്ലാ ആശുപത്രിയുടെ വികസനത്തിന് അര്‍ഹമായ പരിഗണന സര്‍ക്കാര്‍ നല്‍കും. കൂടുതല്‍ ജീവനക്കാരെ ഇവിടെ നിയമിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

മികച്ച അടിസ്ഥാന സൗകര്യങ്ങളോടെയാണ് ജില്ലാ പഞ്ചായത്തിന് കീഴില്‍ വരുന്ന ആശുപത്രിയില്‍ ജീറിയാട്രിക് വാര്‍ഡ് ഒരുക്കിയിരിക്കുന്നത്. 95 ലക്ഷം രൂപ ചെലവില്‍ കെട്ടിടവും 68 ലക്ഷം രൂപ ചെലവില്‍ ഫര്‍ണീച്ചര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

ആശുപത്രിയില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആലുവ നഗരസഭാ ചെയര്‍മാന്‍ എം.ഒ ജോണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.ജെ ജോണി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, ഷൈനി ജോര്‍ജ്, എ.എസ് അനില്‍ കുമാര്‍, മനോജ് മൂത്തേടന്‍, കെ.വി രവീന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.പി ജെയിംസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. കെ.കെ ആശ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സി.രോഹിണി, ആശുപത്രി സൂപ്രണ്ട് ഡോ. സ്മിജി ജോര്‍ജ്, തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എസ് ശ്രീലത, മറ്റ് ജനപ്രതിനിധികള്‍, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.