മ്യൂസിയങ്ങൾ നാടിൻ്റെ സാംസ്കാരിക നിലയങ്ങളാണെന്ന് മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കുഞ്ഞോം കുങ്കിച്ചിറ മ്യൂസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമകാലിക സാഹചര്യങ്ങളിൽ കാലത്തോട് കഥ പറയുന്ന മ്യൂസിയങ്ങൾക്കുള്ള പ്രാധാന്യം വളരെ വലുതാണ്. ഇക്കാരണങ്ങൾ കൊണ്ടു തന്നെ കേരളത്തെ മ്യൂസിയം ഹബ്ബാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. കേരള ചരിത്ര മ്യൂസിയം വൈവിധ്യമാർന്ന കാഴ്ചപ്പാടുകളോടെയാണ് ഇവ നിറവേറ്റുന്നത്. ചരിത്രപരവും ജൈവ കാർഷിക സംസ്കൃതിയുടെയും വേരുകളാഴ്ത്തിയ വയനാടിന് കുങ്കിച്ചിറ മ്യൂസിയം വഴികാട്ടിയാകും.

വയനാടിൻ്റെ അനന്യമായ പൈതൃകം വരും തലമുറയ്ക്ക് തൊട്ടറിയാനും ഇവിടെ സൗകര്യമൊരുക്കുന്നു. അനന്തമായ കഥപറയുന്ന നാഗരികതകൾക്കൊപ്പം ഗോത്ര ജീവിത ചാരുതകൾ പോരാട്ടങ്ങൾ അനുഷ്ഠാനങ്ങൾ എന്നിവയെല്ലാം ഇവിടെ സന്നിവേശിപ്പിച്ചിട്ടുണ്ട്. കേരളത്തിൻ്റെ ഒമ്പതാമത് മ്യൂസിയമാണിത്.അടുത്ത മ്യൂസിയം മലപ്പുറത്ത് ഉടൻ തുറക്കും. കേവലമായ കാഴ്ച അനുഭവങ്ങൾക്കൊപ്പം അമൂല്യമായ പൈതൃകങ്ങളെ വരും കാലത്തിന് പരിചയപ്പെടുത്തുക എന്ന ഉത്തരവാദിത്തം കൂടിയാണ് ഇവിടെ നിറവേറ്റപ്പെടുന്നത്. വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമെല്ലാം മ്യൂസിയം ദിശാബോധം നൽകും. തനത് മ്യൂസിയം സങ്കൽപ്പങ്ങളിൽ നിന്നും വേറിട്ട് വയനാടിൻ്റെ ജൈവ സാംസ്കാരിക പെരുമയ്ക്ക് പ്രധാന്യം നൽകുന്ന കുങ്കിച്ചിറ മ്യൂസിയം വയനാടിൻ്റെ വിനോദ സഞ്ചാര ഭൂപടത്തിലും ഇടതേടുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. മ്യൂസിയത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചവർക്ക് മന്ത്രി ഉപഹാരം നൽകി.

വയനാടിനെ മികച്ച വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റും

സ്വാഭാവികമായ തനത് കാലാവസ്ഥയും പ്രത്യേകമായ ഭൂമി ശാസ്ത്രവുമുള്ള വയനാടിനെ മികച്ച ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു കുങ്കിച്ചിറ മ്യൂസിയം ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈടെക് സിറ്റിയായ ബംഗളരു തുടങ്ങിയ നഗരങ്ങളിൽ വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂടിവരികയാണ്. ഐ.ടി. തൊഴിൽ മേഖല ഓഫീസ് കേന്ദ്രീകൃതമായ തൊഴിൽ ശൈലിയിൽ നിന്നും മാറി വർക്കേഷൻ സംസ്കാരത്തിലേക്കാണ് ശ്രദ്ധ ചെലുത്തുന്നത്.

പല നാടുകളിലും സഞ്ചരിച്ച് അവിടെ നിന്നും തൊഴിൽ ഒപ്പം ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കിയാൽ ഈ രംഗത്തുള്ളവർ ധാരാളാമായി എത്തും.ഇരു സംസ്ഥാനങ്ങൾ അതിരിടുന്ന വയനാട് പോലുള്ള ജില്ലയ്ക്ക് ഇത് ഗുണകരമാണ്. നല്ല ആതിഥേയ മര്യാദകളാണ് വിദേശ സഞ്ചാരികളിൽ കേരളത്തിന് കൂടുതൽ ഇടം നൽകുന്നത്. ഈ ശൈലി വിടാതെ പിന്തുടരണം. വയനാട്ടിലെത്തുന്ന സഞ്ചാരികൾക്ക് ഈ നാടിനെക്കുറിച്ച് കൂടുതലറിയാൻ കുങ്കച്ചിറ മ്യൂസിയം മുതൽക്കൂട്ടാകും. സമ്പന്നമായ പൈതൃകങ്ങളുടെ വിശാലമായ കാഴ്ചകളാണ് കുങ്കിച്ചിറയെ വ്യത്യസ്തമാക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പത്മശ്രീ അവാർഡ് ജേതാവ് ചെറുവയൽ രാമനെ ചടങ്ങിൽ ആദരിച്ചു. ഒ.ആർ.കേളു എം.എൽ.എ, മുഖ്യാതിഥിയായിരുന്നു.. കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ മന്ത്രി പി.കെ.ജയലക്ഷ്മി കുങ്കിച്ചിറ ബ്രോഷർ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബികാ ഷാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ.കെ.ശങ്കരൻ, ജില്ലാ പഞ്ചായത്തംഗം മീനാക്ഷി രാമൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം രമ്യാ തരേഷ്, വാർഡ് മെമ്പർ പ്രീതാരാമൻ, മ്യൂസിയം മൃഗശാല വകുപ്പ്ഡയറക്ടർ എസ്.അബു,മ്യൂസിയം മൃഗശാല വകുപ്പ് സൂപ്രണ്ട് പി.എസ്.പ്രീയരാജൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ഗോത്ര വിഭാഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.