മറ്റു മുഖ്യമന്ത്രിമാരിൽ നിന്നെല്ലാം പിണറായി വിജയൻ വ്യത്യസ്തനാണെന്നും ചാരക്കേസ് സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണെന്നും നമ്പി നാരായണൻ പറഞ്ഞു. മുഖ്യമന്ത്രിയിൽ നിന്ന് നഷ്ടപരിഹാരതുകയായ 50 ലക്ഷം രൂപ ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കേസിന്റെ സത്യാവസ്ഥ മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ടാണ് സുപ്രീം കോടതി വിധി വേഗത്തിൽ നടപ്പാക്കാൻ തയ്യാറായത്. തന്റെ ഒപ്പം സർക്കാരുണ്ടെന്ന സന്തോഷം കൂടുതൽ ആത്മവിശ്വാസം നൽകുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനെതിരായ ഗൂഡാലോചന മാത്രമല്ല, ഇതിനു പിന്നിൽ വേറേയും ശക്തികളുണ്ടെന്നാണ് കരുതുന്നത്. ഈ കേസിലൂടെ ഐ. എസ്. ആർ. ഒയുടെ ക്രയോജനിക് പദ്ധതി 14 വർഷം പിന്നിലേക്ക് പോയി. ഇതിന് പിന്നിൽ കളിച്ചവരെ കണ്ടെത്തണമെന്ന് നമ്പി നാരായണൻ പറഞ്ഞു.