ഭൂമിമലയാളം പരിപാടി നവംബർ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യത്തോടെ മലയാളം മിഷൻ ആരംഭിക്കുന്ന ഭൂമിമലയാളം പരിപാടി നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ലോക മലയാള ദിനാചരണം, വിവിധ ഭാഷാ പ്രചാരണ പ്രവർത്തനങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
രാവിലെ പതിനൊന്നിന് സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഭാഷാപ്രതിജ്ഞയിൽ പങ്കുചേരും. മലയാളം മിഷൻ ഡയറക്ടർ സുജ സൂസൻ ജോർജ്, ഭരണ സമിതി അംഗങ്ങളായ സുഗതകുമാരി, വി. മധുസൂദനൻനായർ, അശോകൻ ചെരുവിൽ, ശാരദക്കുട്ടി തുടങ്ങിയവർ സംബന്ധിക്കും. കവിയും പ്രവാസി മലയാളിയുമായ കെ. സച്ചിദാനന്ദനാണ് ഭൂമിമലയാളം പദ്ധതിക്കായി ഭാഷാപ്രതിജ്ഞ തയ്യാറാക്കിയത്.
ഭൂമിമലയാളം പദ്ധതിയുടെ ഭാഗമായി മലയാളഭാഷയുടെ വികാസ പരിണാമങ്ങൾ സമഗ്രമായി ചർച്ചചെയ്യുന്ന ഭാഷാ സെമിനാർ ഒക്ടോബർ 24ന് വൈകിട്ട് നാലിന് കനകക്കുന്ന് പാലസ് ഹാളിൽ നടക്കും. നവംബർ ഒന്നു മുതൽ നാലുവരെ ഓസ്‌ട്രേലിയ മുതൽ അമേരിക്ക വരെയായി വിവധ രാജ്യങ്ങളിൽ ലോകമലയാള ദിനാചരണം, മലയാളിയുടെ ലോകഭൂപടം രചിക്കൽ, ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് മലയാളികളുടെ ഭാഷാപ്രതിജ്ഞ, വിവിധ മേഖലകളിലെ ആഗോള മലയാളി പ്രതിഭകളുടെ പങ്കാളിത്തം, സെമിനാറുകൾ, സാംസ്‌കാരിക പരിപാടികൾ, ഭാഷാ ചരിത്ര പ്രദർശനം, മലയാള ഭാഷാപഠന പ്രവർത്തനങ്ങൾ തുടങ്ങിയവ ഈ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.
നാലു ഭൂഖണ്ഡങ്ങളിലായി 15000ത്തോളം വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ പത്തു സംസ്ഥാനങ്ങളിലുമായി ആയിരത്തിമുന്നൂറോളം പഠന കേന്ദ്രങ്ങളും 25000ത്തോളം വിദ്യാർത്ഥികളും മലയാളം മിഷനു കീഴിലുണ്ട്. ഭൂമിമലയാളം പരിപാടിയിലൂടെ മലയാളികളുടെ സാന്നിധ്യമുള്ള കൂടുതൽ ദേശങ്ങളിലേക്ക് ഭാഷാ പഠനപ്രവർത്തനങ്ങൾ വ്യാപിപ്പിക്കും.
മലയാളം മിഷനും ഭാരത് ഭവനും ചേർന്ന് ഇന്ത്യയിലെ പത്ത് മഹാ നഗരങ്ങളിൽ സാംസ്‌കാരിക ദൃശ്യയാത്രയും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതിജീവനത്തിന്റെയും നവകേരളത്തിന്റെയും സന്ദേശവുമായി മലയാളി കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് ദൃശ്യയാത്ര സംഘടിപ്പിക്കുന്നത്. ഇന്ദ്രജാലം, സംഗീതം, ചലച്ചിത്രം, നാടകം, മൂകാഭിനയം, ഇൻസ്റ്റലേഷൻ ആർട്ട് വർക്ക്, സാൻഡ് ആർട്ട്, നൃത്തം, കഥാപ്രസംഗം, കണ്ടമ്പററി ഡാൻസ്, നവ മാധ്യസങ്കേതങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് രണ്ട് മണിക്കൂർ ദൈർഘ്യത്തിൽ ഓരോ വേദിയിലും പരിപാടി അരങ്ങേറുന്നത്.
കലാ സംഘം വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച തുക കേരളത്തിൽ തിരികെയെത്തി ടാഗോർ തിയറ്ററിൽ ഭൂമിമലയാളം അവതരിപ്പിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയെ ഏൽപിക്കുമെന്നും സാംസ്‌കാരിക മന്ത്രി അറിയിച്ചു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, മലയാളം മിഷൻ ഡയറക്ടർ സുജസൂസൻ ജോർജ്, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.