സംസ്ഥാനത്ത് വിവിധങ്ങളായ പദ്ധതികൾ വഴി നടപ്പിലാക്കുന്നതിലൂടെ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് കായിക,വഖഫ് വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ. ആലംകോട് ഗ്രാമപഞ്ചായത്ത് ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നടപ്പിലാക്കിയ അഞ്ച് മിഷനുകൾ വിദ്യഭ്യാസം, ആരോഗ്യം, പൊതുമേഖല തുടങ്ങിയ എല്ലാ മേഖലകളിലെയും വികസനത്തിൽ വലിയ പങ്ക് വഹിച്ചു. 2024 ഓടെ ദാരിദ്ര നിർമാജനത്തിൽ പൂർണ്ണത കൈവരിക്കാൻ സംസ്ഥാനത്തിന് കഴിയും. ഇതിനായി വിവിധ പ്രവർത്തനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കി വരുന്നു. 2025 ഓടെ കേരളത്തെ സമ്പൂർണ്ണ വികസിത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വി. അബ്ദുറഹ്മാൻ കൂട്ടിചേർത്തു.

ശിലാഫലകം മന്ത്രി വി. അബ്ദുറഹിമാൻ അനാച്ഛാദനം ചെയ്തു. ഹാബിറ്ററ്റ് ടെക്നോളജി ഗ്രൂപ്പ് പ്രോജക്ട് മാനേജർ അനുരാഗ് പ്രോജക്ട് അവതരണം നടത്തി. ആലംകോട് പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും 2.5 കോടി ചിലവിൽ മൂന്നു നിലകളിലായാണ് കെട്ടിടം ഒരുങ്ങുന്നത്. 6834 ചതുരശ്ര അടിയിലാണ് നിർമാണം. കാർ പാർക്കിങ്, കോൺഫറൻസ് ഹാൾ, ഫ്രണ്ട് ഓഫീസ്,
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എൻ.ആർ.ഇ.ജി.എസ്), കുടുംബശ്രീ, ഹരിത കർമസേന ഓഫീസ്, എ.ഇ ഓഫീസ് എന്നീ വിഭാഗങ്ങൾക്കുള്ള സൗകര്യവും പുതിയ കെട്ടിടത്തിൽ സജ്ജീകരിക്കും.